കൊച്ചി: കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് വിശദമായി ഭീകര വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് സാധ്യത. സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.

ബ്യുട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആണ് രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്.അതീവ സുരക്ഷ അകമ്ബടിയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും എത്തിച്ച പൂജാരിയെ കൊച്ചിയില്‍ രാത്രി ഏഴേമുക്കാലിന്‍റെ വിമാനത്തില്‍ എത്തിച്ചു. പൂജാരിയെ കേരള പൊലീസിന്‍റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത് അടുത്ത ചൊവ്വാഴ്ച വരെയാണ്. 2018 ഡിസംബര്‍ 15 ന് ഉച്ചയ്ക്കാണ് നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പുണ്ടായത്.