ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹരജി പരിഗണിച്ച കര്‍ണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ച്, ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ജൂണ്‍ ഒമ്പതിലേക്ക് ഹരജി മാറ്റിയത്.

കേസില്‍ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ ഹരജി ജൂണ്‍ 14ലേക്ക് മാറ്റിവെക്കണെമന്നായിരുന്നു അഭ്യര്‍ഥിച്ചത്. എന്നാല്‍, ഇതിനെ എതിര്‍ത്ത ബിനീഷിെന്‍റ അഭിഭാഷകന്‍ ഗുരുകൃഷ്ണ കുമാര്‍ കേസ് വരുംദിവസങ്ങളില്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അവധിക്കാല ബെഞ്ച് ഒരാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാവാന്‍ കഴിയുന്നതുവരെ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകെന്‍റ ആവശ്യവും കോടതി തള്ളി.

ബിനീഷിെന്‍റ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജൂണ്‍ രണ്ടിനകം രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി മുഹമ്മദ് അനൂപില്‍നിന്ന് ബിനീഷ് പണം കൈപ്പറ്റിയിട്ടില്ലെന്ന കാര്യം അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

ബിനീഷിെന്‍റ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലേറെ രൂപയുടെ സ്രോതസ്സ് സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയില്‍ സമര്‍പ്പിച്ചതായി ബിനീഷിെന്‍റ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്.