ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ഡെല്‍റ്റ വകഭേദം എന്ന് വിളിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. നേരത്തെ രാജ്യത്ത് കണ്ടെത്തിയ കൊവിഡ് വകഭേദത്തിന് കാപ്പ എന്ന പേരാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് പുതിയ നാമകരണം. എന്നാല്‍ ശാസ്ത്രലോകത്ത്, കൊവിഡ് വകഭേദങ്ങളുടെ ശാസ്ത്രീയ നാമം തന്നെയായിരിക്കും ഉപയോഗിക്കുക.

ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദങ്ങളിലും ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ഇതുവരെ 53 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.