ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ചയോടെ. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച്‌ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്.

19 വിഷയങ്ങളില്‍ ഓഗസ്റ്റില്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച്‌ ഒരു നിര്‍ദേശം സിബിഎസ്‌ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ട് വച്ചിരുന്നു. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം. ഈ നിര്‍ദേശങ്ങളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.