80: 20 അനുപാത കണക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതെന്ന് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടി. പാലോളി കമ്മിറ്റി ചെയ്ത അബദ്ധമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. അനുപാതം നിശ്ചയിച്ചത് യുഡിഎഫിന്റെ കാലത്താണെന്ന വാദം ശരിയല്ല. 2011ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്തത്. മുസ്ലിം വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പ് വീതം വച്ചുവെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അതേസമയം സാമുദായിക ധ്രുവീകരണം നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീറും ആരോപിച്ചു.

അടിസ്ഥാനപരമായി അന്നത്തെ സര്‍ക്കാരിന് വന്ന തെറ്റാണിത്. പിന്നോക്കം പരിഗണിച്ച് മുസ്ലിം വിഭാഗത്തിന് നല്‍കിയ പദ്ധതി കേരളത്തില്‍ ഭേദഗതി ചെയ്തു. പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷക്കാര്‍ക്കും വ്യത്യസ്ത പദ്ധതികളാണ് വേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് വേറെ പദ്ധതി കൊണ്ടുവരേണ്ടതായിരുന്നു. 2015ലെ യുഡിഎഫ് സര്‍ക്കാര്‍ 2011ലെ ഓര്‍ഡര്‍ മുന്നോട്ട് കൊണ്ടുപോയി. ആ പഴി യുഡിഎഫിന്റെ തലയിലേക്കിട്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

അതേസമയം ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80:20 അനുപാതം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്തെത്തിയിരുന്നു. അനുപാതം സാമുദായിക വിഭജനമുണ്ടാക്കുന്നതായിരുന്നെന്നും യുഡിഎഫ് സര്‍ക്കാരാണ് ഇത് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാടെന്നും പാലോളി ചൂണ്ടിക്കാട്ടി.