ന്യൂദല്‍ഹി: അലോപ്പതിയ്‌ക്കെതിരായ വിമര്‍ശനം പിന്‍വലിച്ച്‌ പതഞ്ജലി സ്ഥാപനകനും യോഗ ഗുരുവുമായ ബാബാ രാംദേവ് പ്രകടിപ്പിച്ച പക്വതയെ അഭിനന്ദിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.

ശനിയാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കവേ അലോപ്പതി വിവേകശൂന്യമാണെന്ന് രാംദേവ് പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐഎംഎ) അദ്ദേഹത്തോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിവാദമായതോടെ അലോപ്പതിയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനും ബാബാ രാംദേവിനോട് ആവശ്യപ്പെട്ടു. അലോപ്പതി മരുന്നിനെപ്പറ്റിയും ഡോക്ടര്‍മാര്‍ ജനങ്ങളെ ഉപദ്രവിക്കുകയാണെന്ന പ്രസ്താവനയും പിന്‍വലിക്കാനും ഡോ. ഹര്‍ഷ വര്‍ധന്‍ ഒരു കത്തില്‍ ബാബാ രാംദേവിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ബാബാം രാംദേവ് ക്ഷമ ചോദിച്ച്‌ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. ‘ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ക്ഷമചോദിക്കുന്ന”തായി ബാബാ രാംദേവ് പറഞ്ഞു. അതേ സമയം യോഗയേയും ആയുര്‍വേദത്തെയും അലോപ്പതിക്കാര്‍ ശാസ്ത്രമല്ലെന്ന് വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ബാബ രാംദേവ് ചൂണ്ടിക്കാട്ടി.

ബാബാ രാംദേവ് തനിക്ക് വന്ന ഒരു വാട്‌സ്‌ആപ് സന്ദേശം വായിക്കുക മാത്രമാണ് ചെയ്തതെന്ന് പിന്നീട് ബാബാ രാംദേവിന്‍റെ സ്ഥാപനമായ പതഞ്ജലി അവകാശപ്പെട്ടിരുന്നു. അലോപ്പതിയെ പുരോഗമനപരമായ ശാസ്ത്രമായിത്തന്നെയാണ് ബാബാ രാംദേവ് കാണുന്നതെന്നും പതഞ്ജലിയില്‍ നിന്നുള്ള പ്രസ്താവന പറയുന്നു.