രണ്ടാം പിണറായി സര്‍ക്കാറിനെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുക വീണ ജോര്‍ജ്ജാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ദേവസ്വം ശിവന്കുട്ടിക്ക് നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആര്‍ ബിന്ദുവിനെ പരിഗണിക്കുന്നത്.

അതേസമയം ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നല്‍കുന്നത്. അതേസമയം ഗതാഗത വകുപ്പ് എന്‍സിപിയില്‍ നിന്നും മാറ്റുമെന്നാണ് സൂചനകളുള്ളത്. കെ രാധാകൃഷ്ണന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

എക്‌സൈസ് മന്ത്രിയായി വി.എന്‍.വാസവന്‍ ആണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം. നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഎം ശ്രമം. മറ്റ് വകുപ്പു മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.