ദുബായ്: യുഎഇയിലെ പ്രവാസി മലയാളി വിദ്യാര്‍ഥിനിക്ക് ഗിന്നസ് റെക്കോഡ്. ഒമ്പത് മണിക്കൂര്‍ കൊണ്ട് 140 ഭാഷകളില്‍ പാടിയാണ് 18കാരി സുചേത സതീഷ് നേട്ടം കൈവരിച്ചത്. പൂനെയിലെ ഗായിക മഞ്ജുശ്രീ ഓക്കിന്റെ 121 ഭാഷകളുടെ റെക്കോഡാണ് തകര്‍ത്തത്.

കഴിഞ്ഞ നവംബറില്‍ ദുബായില്‍ നടന്ന കോപ്28 യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സമയത്തായിരുന്നു സുചേതയുടെ പ്രകടനം. ദുബായില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സുചേത സംഗീത രംഗത്ത് ശദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ദുബായില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സുചേത സംഗീത രംഗത്ത് ശദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരുടെ സ്ഥിരീകരണം ലഭിച്ച സന്തോഷം സുചേത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ദൈവകൃപയാല്‍ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചുവെന്നും പിന്തുണയ്ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അവര്‍ കുറിച്ചു.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 140 ഭാഷകളില്‍ സുചേത കച്ചേരി നടത്തുകയായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത 140 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിനാണ് 140 ഭാഷ തിരഞ്ഞെടുത്തത്. സുചേതയുടെ നേട്ടത്തെ അഭിനന്ദിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടു.

നാലാം വയസ്സില്‍ സുചേതയുടെ പാടാനുള്ള സവിശേഷമായ സിദ്ധി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നല്‍കുകയായിരുന്നു. പത്താം വയസ്സില്‍ പിതാവിന്റെ ജപ്പാന്‍കാരനായ സുഹൃത്തില്‍ നിന്ന് ഒരു ജാപ്പനീസ് ഗാനം പഠിച്ചതിന് ശേഷമാണ് സുചേത ബഹുഭാഷാ ആലാപന യാത്ര ആരംഭിച്ചത്.