കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ 2500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ ബിജെപിയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയുടെ പ്രതികരണം. ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളാണ് തനിക്ക് മുമ്ബില്‍ ഈ ഓഫര്‍ വച്ചതെന്നും അദ്ദേഹം പറഞ്ഞു. രാമദുര്‍ഗയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യത്‌നാല്‍.

രാഷ്ട്രീയത്തില്‍ മൊത്തം ചതിയാണെന്ന് യത്‌നാല്‍ പറയുന്നു. ആരും രാഷ്ട്രീയത്തില്‍ ഇറങ്ങരുത്. ജീവിതം വെറുതെയായി പോകും. നിങ്ങളെ കേന്ദ്ര നേതാക്കള്‍ക്ക് പരിചയപ്പെടുത്തി തരാം. സോണിയ ഗാന്ധിയുമായും ജെപി നദ്ദയുമായി സംസാരിക്കാം എന്നെല്ലാം വാഗ്ദാനം ചെയ്യും. ഇത്തരം കെണികളില്‍ ആരും വീണുപോകരുതെന്നും യത്‌നാല്‍ പൊതുപരിപാടിയില്‍ പറഞ്ഞു.

കര്‍ണാടകയുടെ മുഖ്യമന്ത്രിയാക്കാന്‍ തന്നോട് ഡല്‍ഹിയിലെ നേതാക്കള്‍ ആവശ്യപ്പെട്ടത് 2500 കോടി രൂപയാണ്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാന്‍. എല്‍കെ അദ്വാനി, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി അടുത്ത ബന്ധമായിരുന്നു. ഇത്രയും ബന്ധങ്ങളുള്ള തന്നോട് അവര്‍ 2500 കോടി രൂപ ആവശ്യപ്പെട്ടെന്നും യത്‌നാല്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെയും യത്‌നാല്‍ വിമര്‍ശിച്ചു. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ എന്നെ അദ്ദേഹം മന്ത്രിസഭയില്‍ എടുത്തില്ല. മകന്‍ വിജയേന്ദ്രയെ ബാധിക്കുമോ എന്നായിരുന്നു യെഡിയൂരപ്പയുടെ പേടി. യെഡിയരപ്പ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഔദ്യോഗിക വസതിയിലേക്കോ ഞാന്‍ വരില്ലെന്ന് യെഡിയൂരപ്പയോട് പറയേണ്ടി വന്നു.

എന്നാല്‍ ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായപ്പോള്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. രഹസ്യമായി ചര്‍ച്ച നടത്തി. ഞാന്‍ കാരണമാണ് മുഖ്യമന്ത്രിയായതെന്ന് ബസവരാജ് ബൊമ്മൈ ആ ചര്‍ച്ചയില്‍ സമ്മതിച്ചു. യത്‌നാല്‍ മന്ത്രിയാകണം എന്ന് ബൊമ്മൈ ആവശ്യപ്പെട്ടു. ഞാന്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ വിജയപുര മേഖലയില്‍ ജലസേചന പദ്ധതികള്‍ക്കായി 10000 കോടി രൂപ അനുവദിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെന്നും യത്‌നാല്‍ പറഞ്ഞു.