അതിവീത്ര  കൊവിഡ്(covid) വ്യാപനത്തിൽ അരലക്ഷവും കടന്ന് പ്രതിദിന രോ​ഗികളെത്തിയേക്കും. നിലവിലെ വ്യാപനതോതനുസരിച്ച് 10 ദിവസത്തോടെ പീക്കിലെത്തി (peak)പിന്നീട് കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്നലെയോടെ പ്രതിദിന കേസുകൾ രണ്ടാംതരംഗത്തെ മറികടന്നെങ്കിലും അന്നത്തെ കണക്കിലെ പകുതി രോഗികൾ പോലും ഇപ്പോഴും ഐസിയുകളിലും വെന്റിലേറ്ററിലുമില്ലയെന്നതാണ് ചെറിയൊരു ആശ്വാസമെങ്കിലും നിത്യേന ഉയരുന്ന ഈ കണക്കുകൾ ആശങ്കയേറ്റുന്നുണ്ട്

ഇന്നലെ നാൽപ്പത്തിയാറായിരം കടന്ന കോവിഡ് കേസുകൾ ഇനിയും മുന്നോട്ടു തന്നെ കുതിക്കുമെന്ന കാര്യത്തിൽ വിദഗ്ദർക്കിടയിൽ തർക്കമില്ല. ഏതുവരെ പോകുമെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇന്നലെയുണ്ടായതിന്റെ ഇരട്ടിവരെ പോകാമെന്നും അതിനെയും മറികടന്നേക്കാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്. എന്നാൽ സർക്കാർ കണക്കുകൂട്ടലുകൾ തെറ്റിച്ച് മൂന്നാംതരംഗം ഇതിനോടകം കുതിച്ച് മുകളിലെത്തിക്കഴിഞ്ഞു. ഇതിനാൽത്തന്നെ സർക്കാർ കണക്കാക്കിയ അതേസമയം, വാക്സിനേഷൻ, മുൻരോഗബാധ കാരണമുള്ള പ്രതിരോധം, ഇവ രണ്ടും ചേർന്ന ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നിവയെല്ലാം ചേർന്ന് സാധ്യതകൾ മുൻകൂട്ടിക്കണ്ട് നിഗമനത്തിലെത്തുന്നത് പ്രയാസമാണെന്നും വിലയിരുത്തപ്പെടുന്നു. പീക്കിലെത്തുന്ന സമയം മാറ്റിനിർത്തിയാലും, സംഖ്യകൾ വലിയ തോതിലുയരുമെന്നും ഇത് ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.

ഇന്നലെ നാൽപ്പത്തിയാറായിരം കടന്നെങ്കിൽ, ഇതിന് മുൻപുള്ള ഏറ്റവുമുയർന്ന കേസ് രണ്ടാംതരംഗത്തിൽ 43,000 ആയിരുന്നു. അന്നത്തെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെയും ഗുരുതര രോഗികളുടെയും എണ്ണത്തിലുള്ള  കുറവാണ് പ്രധാനം. കഴിഞ്ഞ വർഷം മെയ് 12ന് 3593 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ 1337 പേരെ. അന്ന് ഐസിയുവിൽ 3115 പേരും വെന്റിലേറ്ററിൽ 1210 പേരുമുണ്ടായിരുന്നു. ഇന്നലത്തെ കണക്കിൽ ഐസിയുവിൽ 838 പേരും വെന്റിലേറ്ററിൽ 204 പേരുമാണുള്ളത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം വെച്ച് അപകടസാധ്യതയെ ലഘൂകരിച്ച് കാണരുതെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ രണ്ടാഴ്ച ഓൺലൈനിലേക്ക് മാറും. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരും. കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടാൻ പ്രധാന അധ്യാപകർക്ക് നിർദ്ദേശമുണ്ട്. കോളേജുകൾ സംസ്ഥാനവ്യാപകമായി അടക്കില്ല. സി കാറ്റഗറിയിലുള്ള ജില്ലകളിൽ മാത്രം പത്ത്, പന്ത്രണ്ട് ക്ലാസുകളും അവസാന വർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ ഒഴികെ എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാനാണ് നിർദ്ദേശം. നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഇല്ല

ആശുപത്രി സൂപ്രണ്ടിന് ഉൾപ്പെടെ 30 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനം ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ മാറ്റി. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകളും നിർത്തിവച്ചു. കിടത്തി ചികിത്സിക്കുന്ന രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രം അനുവദിക്കും. അതേ സമയം ആശുപത്രി പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു