ഒരുകാലത്ത് കൊറിയ എന്ന് കേട്ടാല്‍ യുദ്ധ ചരിത്രങ്ങള്‍ മാത്രം ഓര്‍ത്തിരുന്ന ലോകത്തിനു ഇന്ന് കൊറിയ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഗണ്ണം സ്റ്റൈലും, ബിടിഎസ്സും, സ്ക്വിഡ് ഗെയിമും ഒക്കെയാണ്.

ലോകമെമ്പാടും വളരെ ചുരുങ്ങിയ സമയം കൊണ്ട് കൊറിയന്‍ കലകള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ കൊറിയന്‍ പരമ്പരകളും ചലച്ചിത്രങ്ങളും സൗത്ത് കൊറിയ എന്ന രാജ്യത്തെ സ്നേഹിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ കെ പോപ്പ് ബാന്‍ഡ് ആയ ‘ബിടിഎസ്സിന് ‘(BTS) പ്രത്യേക ആര്‍മി തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിക്കല്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞും ബിടിഎസ്സ് ബാന്‍ഡിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴും ബാന്‍ഡിന്റെ പരിപാടി ഇന്ത്യയില്‍ നടത്താനുള്ള കഠിന പ്രയത്നത്തിലാണ് ബിടിഎസ്സ് ആര്‍മി.

കൊവിഡ് തരംഗം എല്ലാവരെയും വീട്ടില്‍ ഇരുത്തിയപ്പോള്‍ ഒടിടിയില്‍ കൂടുതല്‍ പ്രേക്ഷകരെ നേടിയെടുത്തത്, ഹോളിവുഡും, കൊറിയന്‍ ചിത്രങ്ങളുമാണ്. ‘ട്രെയിന്‍ ടു ബുസാന്‍'(Train to Busan), ‘പാരസൈറ്റ്'(Parasite), ‘പെനിന്‍സുല'(Peninsula), ‘എ റ്റെയില്‍ ഓഫ് ടു സിസ്റ്റേഴ്സ്'(A Tale of Sisters), ‘ദി വൈലിങ്'(The Wailing) തുടങ്ങി നിരവധി കൊറിയന്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ പ്രേമികളില്‍ ഇടം നേടിക്കഴിഞ്ഞു. കെ പോപ്പ് സംഗീത ബാന്‍ഡുകളായ ‘ബിടിഎസ്സും’ ‘ബ്ലാക്ക് പിങ്കും’ ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ഹരമാണ്, ഇത് കൂടാതെ പരമ്ബരകള്‍ വേറെയും. ഹോളിവുഡ് സിനിമ ആസ്വാദനം എന്നതില്‍ നിന്നുമാറി ഇന്ന് ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്ന പുതിയ കലാസ്വാദന രീതി സൗത്ത് കൊറിയന്‍ സംഗീതവും, സിനിമയും, ഭക്ഷണവും, സംസ്കാരവുമാണ്.

സ്വന്തം ഗാനങ്ങള്‍ 100 കോടിയിലധികം പ്രേക്ഷകരെ നേടി മുന്നോട്ടു കുതിച്ച സൈയുടെ പാട്ടുകള്‍ ലോകം ഏറ്റെടുത്ത് ഞൊടിയിടയിലാണ്. 2013ല്‍ സൈ പുറത്തിറക്കിയ ജെന്റില്‍മാന്‍ എന്ന പാട്ട് യുട്യൂബില്‍ കണ്ടവരുടെ എണ്ണവും100 കോടിയിലധികം. ഇന്ത്യയില്‍ വലിയ തരംഗമുണ്ടാക്കിയ ‘ഗണ്ണം സ്റ്റൈല്‍’ എന്ന ഗാനത്തിനു പിന്നാലെയായിരുന്നു സൈ ‘ജെന്റില്‍മാന്‍’ പുറത്തിറക്കിയത്. ഗണ്ണം സ്റ്റൈലിലെ നൃത്തച്ചുവടുകള്‍ ആയിരുന്നു മറ്റൊരു ഹൈലൈറ്റ്. 2013ല്‍ ലോകം യുട്യൂബ് വഴി ഏറ്റവുമധികം പ്രാവശ്യം കണ്ട വീഡിയോയും ഇതുതന്നെയായിരുന്നു. 597 മില്യണ്‍ പ്രാവശ്യമാണ് കോഴ്ച്ചക്കാര്‍ പാട്ടു വീക്ഷിച്ചത്.

പലനിറങ്ങളില്‍ ഉള്ള തലമുടികളും, വ്യത്യസ്ത വസ്ത്രധാരണവും, പാടുന്ന പാട്ടുകളുടെ വ്യത്യസ്‍തത കൊണ്ടും, ജീവിത കഥകൊണ്ടും ലോക ശ്രദ്ധ നേടിയ ബാന്‍ഡാണ് ബിടിഎസ്സ്. ലോകമെമ്പാടും 1843 ഫാന്‍ ക്ലബുകളും 9 കോടിയോളം ആരാധകരും ഇപ്പോള്‍ തന്നെ കെ- വേവിനുണ്ട്. അതുപോലെ തന്നെ കൊറിയന്‍ സിനിമകളും സ്ക്വിഡ് ഗെയിം പോലെ ഉള്ള പരമ്ബരകളും ഇന്ത്യയില്‍ വലിയ തരംഗമായി മാറിക്കഴിത്തു. ലോകത്ത് കൊറിയന്‍ തരംഗം അതിന്റെ പൂര്‍ണതയിലേക്ക് കടന്നു എന്നാണ് പല നിരീക്ഷകരും ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.കൊറിയന്‍ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ പോലും ഇന്ത്യയില്‍ ഇന്ന് വലിയ വിറ്റുവരവുണ്ടാക്കുന്നു. 2018ല്‍ 13.1 ബില്യന്‍ ആദായം കൊറിയന്‍ ഉതപ്പന്നങ്ങള്‍ ഉണ്ടാക്കി എന്നാണ് റിപ്പോര്‍ ട്ട്. ചൈനയിലും ശ്രീലങ്കയിലും മലേഷ്യയിലും ജപ്പാനിലുമൊക്കെ ഇത് പാശ്ചാത്യ കോസ്മെറ്റിക് വ്യവസായത്തെ പതിയെ പിന്തള്ളിത്തുടങ്ങി. വൈറ്റമിന്‍ സി സീറം, വൈറ്റമിന്‍ ഇ മാസ്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രിയപ്പെട്ട കൊറിയന്‍ കോസ്മെറ്റിക്സ് ഉല്‍പന്നങ്ങള്‍.