തിരുവനന്തപുരം ബിജെപി ഓഫിസ് ആക്രമണ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ തിരുവനന്തപുരം സിജെഎം കോടതിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. കേസ് 2022 ജനുവരി ഒന്നിന് പരിഗണിക്കും.

അതേസമയം, കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഭരണത്തിന്റെ തണലിൽ ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ഓഫിസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വധിക്കാൻ ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ഇത് പിൻവലിക്കാനുള്ള നീക്കത്തെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ഡിവൈഎഫ്‌ഐ ഗുണ്ടാ നേതാവിനെ രക്ഷിക്കാനാണ് സർക്കാർ കേസ് പിൻവലിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് സർക്കാർ തന്നെ ചൂട്ടുപിടിക്കുകയാണ്. സിപിഐഎമ്മിന് ഈ നാട്ടിൽ എന്തുമാകാമെന്ന ധാരണ ബിജെപി അനുവദിച്ചു തരില്ലെന്നും സുരേന്ദ്രൻ പറഞ്ഞു