ഷാജീ രാമപുരം

ഡാളസ്:  മസ്‌കീറ്റ് സിറ്റിയിലെ (ഡാളസ് കൗണ്ടി) നോർത്ത്  ഗാലോവേ അവന്യുവിൽ ഉള്ള ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് അക്രമിയുടെ വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലക്കേസ് ചാർജ് ചെയ്തുവെങ്കിലും അക്രമിയുടെ പേരോ, ഫോട്ടോയോ പോലീസ് പുറത്തുവിട്ടിട്ടില്ലാ. 15 കാരനാകുമ്പോൾ ജുവനൈൽ കോടതിയിലാണോ വിചാരണ ചെയ്യുകയെന്നും വ്യക്തമല്ലാ. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോട് സ്റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോൾ കാറിലേക്ക് മടങ്ങി. അക്രമി പോയോ എന്ന് കടയുടെ വാതിൽ തുറന്ന് നോക്കിയപ്പോൾ അക്രമി തിരിച്ചു വന്ന്വെ ടിവെയ്ക്കുകയായിരുന്നു. വയറിന് ഒന്നിൽ കൂടുതൽ തവണ  വെടിയേറ്റ സാജൻ നടന്നാണ് ആംബുലൻസിൽ കയറിയത് എന്നും പറയപ്പെടുന്നു. പെട്ടെന്ന് പോലീസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനായ സാജന്‍ 2009-ലാണ് കുവൈറ്റില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്.

കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം.സി വർഗീസിന്റെയും, അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഡാളസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്സാണ്. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും, അനീഷ് മരുമകനും ആണ്. രണ്ടു മാസം മുൻപായിരുന്നു മൂത്ത മകളുടെ വിവാഹം.

പൊതുദർശനം നവംബർ 21 ഞായറാഴ്ച്ച വൈകിട്ട് 4 മുതൽ 8 മണി വരെ പ്ലാനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th St, Plano, Tx 75074). സംസ്കാരം നവംബർ 24 ബുധൻ രാവിലെ സെഹിയോൻ മാർത്തോമ്മപ്പള്ളിയിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ  (2128, 18th St, Plano, Tx 75074) വെച്ചും നടത്തുവാനാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംഭവസ്ഥലത്ത് സാജൻ മാത്യൂസിന്റെ സ്നേഹിതരായ അനേക ആളുകൾ ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്നലെ നടത്തിയിരുന്നു. ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്കും വിജിൽ  നടത്തുന്നുണ്ടെന്ന് സ്നേഹിതർ അറിയിച്ചു.