തിരുവനന്തപുരം: അമ്ബത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് 7 ദിവസം കൊണ്ട് അനുമതി നല്‍കുന്ന നിയമഭേദഗതി നിയമസഭ പാസ്സാക്കി. അതിപ്രധാനമായ ഒരു നിയമ ഭേദഗതിയാണ് നിയമസഭ ഇന്നലെ പാസാക്കിയത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. അമ്ബത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്ബോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ വ്യവസായ നടത്തിപ്പ് അത്രമേല്‍ സുഗമമാക്കുന്ന ഒന്നാണ് നിയമഭേദഗതി.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: ” അമ്ബത് കോടി രൂപയില്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സൂചന അനുസരിച്ച്‌ ചുകപ്പ് വിഭാഗത്തില്‍ പെടാത്തതുമായ വ്യവസായ സംരംഭങ്ങള്‍ക്കാണ് ഇപ്രകാരം അതിവേഗ അനുമതി നല്‍കുന്നത്. എല്ലാ പ്രധാന വകുപ്പുകളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്‍വെസ്‌റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോയ്ക്ക് ആണ് കോമ്ബോസിറ്റ് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം.

വ്യവസായ സംരംഭത്തിന് ഏതു വകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും ഒരു പൊതു അപേക്ഷാ ഫോറം വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ക്ക് ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ ചെക്ക് ലിസ്റ്റും ബ്യൂറോ പ്രസിദ്ധീകരിക്കും. അപേക്ഷകളുടെയും രേഖകളുടെയും പരിശോധനകള്‍ക്ക് ശേഷമാണ് ഫെസിലിറ്റേഷന്‍ ബ്യൂറോ അനുമതി നല്‍കുക. അപേക്ഷ ലഭിച്ച്‌ ഏഴ് ദിവസത്തിനകം അതില്‍ തീരുമാനമെടുക്കണമെന്ന് ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ലൈസന്‍സ് നല്‍കുന്നതിനുള്ള രേഖകള്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അത് വീണ്ടും സമര്‍പ്പിക്കാന്‍ അവസരം നല്‍കിയായിരിക്കും അപേക്ഷ തീര്‍പ്പാക്കുക. ഇപ്രകാരം നല്‍കുന്ന ലൈസന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമായിരിക്കും. ലൈസന്‍സ് ലഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ നിബന്ധനകളെല്ലാം പാലിച്ചതായി വ്യക്തമാക്കി വ്യവസായ സ്ഥാപനം സത്യവാങ്മൂലം സമര്‍പ്പിക്കണം. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കുന്നതിനും ഇതേ പ്രക്രിയയിലൂടെ അപേക്ഷ നല്‍കാം. ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നുമാസം മുന്‍പ് നിശ്ചിത രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്യും. വ്യവസായ അനുമതിക്ക് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതില്‍ നിര്‍ണ്ണായക ചുവടു വെയ്പ്പാണ് ഭേദഗതി ബില്‍ പാസാക്കിയതിലൂടെ നടത്തിയിരിക്കുന്നത്.