ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസുകാരി ബലാത്സംഗത്തിന് ഇരയായി. ഗുരുതര പരിക്കുകള്‍ ഏറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ രഞ്ജിത് നഗര്‍ പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇയാള്‍ക്കൊപ്പം കുട്ടി നില്‍ക്കുന്നതും കാണാം. പെണ്‍കുട്ടി ഒരു മാര്‍ക്കറ്റില്‍ നിന്ന് പ്രതിയെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വീടിന് സമീപമുള്ള ലംഗറില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രക്തം വാര്‍ന്ന നിലയിലാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
അവര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള കടുത്ത നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ പൊലീസ് കേസെടുത്തു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.