മുംബൈ : മുംബൈ നഗരത്തെ പിടിച്ചുകുലുക്കി വീണ്ടും മയക്കുമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. മുംബൈയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലയുള്ള ഹെറോയിനാണ് പിടിച്ചെടുത്തത്.

ഹെറോയിന്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ഈ മാസം 10 ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് വന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു.

അതേസമയം, ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍.സി.ബിയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് എന്‍ ഡി പി എസ് കോടതി ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്.