ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ആറ് വിക്കറ്റ് ജയം. 135 വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് അനായാസം ചെന്നൈ ഉയർത്തിയ സ്കോറിനെ മറികടക്കാനായി. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന നായകൻ കെ എൽ രാഹുലാണ് പ‌ഞ്ചാബിന്‍റെ വിജയം അനായാസമാക്കിയത്. 13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.
ഇതോടെ പഞ്ചാബ് കിംഗ്സ് പോയന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി.

ഋതുരാജ് ഗെയ്ക്‌വാദിനെ (12) ഷാരൂഖ് ഖാൻ്റെ കൈകളിലെത്തിച്ച അർഷ്ദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. തുടർന്ന് ചെന്നൈക്ക് വേഗത്തിൽ വിക്കറ്റ് നഷ്ടമായി. മൊയീൻ അലിയെ (0) അർഷ്ദീപ് രാഹുലിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ റോബിൻ ഉത്തപ്പ (2) ക്രിസ് ജോർഡനിൻ്റെ പന്തിൽ ഹർപ്രീത് ബ്രാറിൻ്റെ കൈകളിൽ അവസാനിച്ചു. അമ്പാട്ടി റായുഡുവിനെ (4) ക്രിസ് ജോർഡാൻ്റെ പന്തിൽ അർഷ്ദീപ് സിംഗ് പിടികൂടി. എം എസ് ധോണി (12) ചില ബൗണ്ടറികളുമായി പ്രതീക്ഷ നൽകിയെങ്കിലും രവി ബിഷ്ണോയ്ക്ക് മുന്നിൽ ക്ലീൻ ബൗൾഡായി. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഫാഫ് ഡുപ്ലെസി-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 46 പന്തിൽ ഫിഫ്റ്റി തികച്ച ഡുപ്ലെസി പിന്നീട് ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. ജഡേജ (15), ബ്രാവോ (4) എന്നിവർ പുറത്താവാതെ നിന്നു.