സംസ്ഥാനത്ത് ബാറുകൾ തുറക്കാമെന്ന് കൊവിഡ് അവലോകനയോഗത്തിൽ തീരുമാനം. ഹോട്ടലുകളിലും റിസോർട്ടുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകും.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ബാറുകളിലും ഹോട്ടലുകളിലും പ്രവേശിക്കാൻ അനുമതിയുള്ളത്. സീറ്റെണ്ണത്തിൻ്റെ പകുതിയിൽ ആളുകളെ പ്രവേശിപ്പിക്കാം. എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. അതേസമയം തിയേറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1,14,627 ടെസ്റ്റുകൾ നടത്തി. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,65,154 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് കേസുകളിലെ വളർച്ചാ നിരക്ക് മറ്റ് ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 5 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചെറുപ്പക്കാർക്ക് ഇടയിൽ കൂടുതൽ റീ – ഇൻഫെക്ഷൻ കൂടുതലാണ്. പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇത് കൂടുതലാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ കൊവിഡ് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്.

കൊവിഡ് മരണം 57.6 ശതമാനവും വാക്സിൻ എടുക്കാത്തവരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 26.3 ശതമാനം ആദ്യഡോസ് എടുത്തവരാണ്. 7.9 ശതമാനം രണ്ടു ഡോസ് എടുത്തവരും മരിച്ചു. ഇവരിൽ ഭൂരിഭാഗവും പ്രായാധിക്യം, അനുബന്ധ രോഗങ്ങൾ ഉള്ളവർ ആയിരുന്നു. ആകെ മൂന്നരക്കോടി ഡോസ് വാക്സിൻ നൽകി. 91.61 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീൻ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.