നിഷ്കളങ്കമായ പെരുമാറ്റ രീതിയും, കുട്ടികളെ പോലെ കുസൃതിയും ഒളിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിഖ്യാത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അഥവാ ആരാധകരുടെ എസ്പിബി. അദ്ദേഹത്തോടൊപ്പം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത ഗായിക കെ.എസ് ചിത്ര. ഒരു സ്റ്റേജ് പരിപാടിക്കിടെ എസ്പിബിയുടെ തമാശയ്ക്കിരയായ കഥ അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ പങ്കുവയ്ക്കുകയാണ് ചിത്ര.
എസ്പിബിയുടെ തമാശകളുടെ ഇരയായിരുന്നു എന്നും ചിത്ര. ഒരിക്കൽ റെക്കോർഡിംഗ് സ്റ്റുഡിയോയിലും ചിത്രയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നു. എസ്പിബിയാണ് ചിത്രയ്ക്ക് അന്ന് പാട്ട് പറഞ്ഞ് കൊടുത്ത് , ഈണവും പഠിപ്പിച്ച് കൊടുത്തത്. ആദ്യം എസ്പിബി പല്ലവി പാടി. പിന്നീട് ചിത്രയുടെ ഊഴമായിരുന്നു. ചിത്ര പാടിയതോടെ എല്ലാവരും ചിരി തുടങ്ങി. തിരിഞ്ഞ് നോക്കിയപ്പോൾ എസ്പിബി അടക്കം തലകുത്തിയിരിന്ന് ചിരിക്കുകയായിരുന്നു. ചിത്ര പാടേണ്ട ഭാഗത്തെ വരികൾ ആരുമറിയാതെ എസ്പിബി മാറ്റിയെഴുതിയതാണ് കാരണം. മണ്ടൻ, ഫൂൾ എന്നൊക്കെ അർത്ഥം വരുന്ന വാക്കുകളാണ് എസ്പിബി ഈണത്തിനൊപ്പിച്ച് ചിത്രയ്ക്ക് എഴുതികൊടുത്തത്. ചിത്രയ്ക്ക് ഭാഷയറിയാത്തതുകൊണ്ട് അത് മനസിലായില്ല.
സംഗീതലോകം ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ. ഇന്ത്യന്‍ സംഗീതത്തിന് നിർവചനം കുറിച്ച ആ അനുഗൃഹീത സ്വരധാര ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം.