കഴിഞ്ഞ രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ. 2250 ൽ അധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2019 ലെ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയർത്തണമെന്ന നിർദേശവും ഇത് വരെ നടപ്പിലായിട്ടില്ല.

തൃശൂർ കേരളവർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗസ്റ്റ്‌ അധ്യാപകനായ അജിത്തിന്റെ മാത്രമല്ല കേരളത്തിലെ 2250 ൽ പരം ഗസ്റ്റ്‌ അധ്യാപകരിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണ്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് കൃത്യമായി അധ്യായനം നടന്ന 2019 ലെ നാലു മാസത്തെ ശമ്പളം പോലും പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. ദൈംദിന ജീവിതത്തിന് വരെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇവർ. ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് ഗസ്റ്റ്‌ അധ്യാപകരുടെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ആക്ഷേപം.

അപ്പോയ്ൻമെന്റ് ലെറ്റർ പോലും ലഭിക്കാത്തവർ ഇക്കൂട്ടത്തിലുണ്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ഡൌണും കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചു. ഓൺലൈൻ ക്ലാസുകൾ കൂടിയായതോടെ ഗസ്റ്റ്‌ അധ്യാപകർക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ട അവസ്ഥയായി. 2019 ജനുവരിയിൽ ഇറങ്ങിയ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഒരു മണിക്കൂറിന് 1000 ത്തിൽ നിന്ന് 1500 ആയി 50000 രൂപ വരെ ഉയർത്തണമെന്നാണ്. എന്നാൽ ഇത് കേരളത്തിൽ നടപ്പിലായിട്ടില്ല. കേരളത്തിൽ മണിക്കൂർ അടിസ്ഥാനത്തിലല്ല. ഒരു ദിവസം 1750 എന്ന കണക്കിലാണ് വേതനം നൽകുന്നത്. അവധി ദിനങ്ങൾ, വെക്കേഷൻ തുടങ്ങി ക്ലാസ് എടുക്കാത്ത ദിവസങ്ങൾ ക്കൊന്നും ശമ്പളം ലഭിക്കില്ല. വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരായി തുടരുന്നവരുൾപ്പടെ ആയിരക്കണക്കിന് അധ്യാപകര്‍ സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണ്.