വാഷിംഗ്ടണ്‍ : ഫൈസര്‍ വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് ഇതിന് പിന്നില്‍. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്.

മലയാളിയായ അഷ്‌കര്‍ ടെക്കി എന്ന യൂട്യൂബറാണ് ഏജന്‍സിയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. അഷ്കറിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് യൂട്യൂബില്‍. അഷ്‌കര്‍ യൂട്യൂബില്‍ ഇട്ട വീഡിയോ കണ്ടന്റിന്റെ സ്‌ക്രീന്‍ഷോട്ട് ബിബിസി ഷെയര്‍ ചെയ്തിട്ടുണ്ട്.

മറ്റൊരാള്‍ ബ്രസീലില്‍ നിന്നുള്ള എവേഴ്‌സണ്‍ സോയിയോയാണ്. ഇയാള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ഫോളോവേഴ്സ് ഉണ്ട്. ഫൈസര്‍ വാക്സിനെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ ഇരുവരും പങ്കുവെച്ചതായും ഇതിന് മുമ്ബും ഫേസിന്റെ പ്രൊമോഷനില്‍ ഇരുവരും പങ്കാളിയായെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മന്‍ യൂട്യൂബറായ മിര്‍ക്കോ ഡ്രോട്ച്ച്‌മാന്‍, ഫ്രാന്‍സിലെ യൂട്യൂബറായ ലിയോ ഗ്രാസെറ്റ് എന്നിവരെ ഫേസെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് മരണ നിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണം എന്നായിരുന്നു മിര്‍ക്കോയോട് ഏജന്‍സി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പ്രചരിപ്പിച്ചാല്‍ പണം നല്‍കാമെന്നുമായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. ഫൈസര്‍ വാക്‌സിനെക്കുറിച്ച്‌ ഏജന്‍സി നല്‍കിയ വിവരങ്ങള്‍ തന്നെ വ്യാജമായിരുന്നുവെന്നും മിര്‍കോ പറയുന്നു.