വാഷിംഗ്ടണ്‍: ഒറിഗണില്‍ കാട്ടുതീ വീണ്ടും ശക്തി പ്രാപിക്കുന്നു. കൊടും ചൂടും വരണ്ട കാലാവസ്ഥയും അമേരിക്കയേയും കാനഡയേയും കീഴടക്കിയതോടെയാണിത്. ഒറിഗണില്‍ നിന്ന് രണ്ടായിരത്തോളം പേരെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ അതിതീവ്രമായ ബൂട്‌ലെഗ് ഫയറാണ് വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്. വടക്കന്‍ കാലിഫോര്‍ണിയന്‍ അതിര്‍ത്തിയിയില്‍ നിന്ന് ആരംഭിച്ച തീ 1210 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ലോസാഞ്ചലസിന്റെ വിസ്തൃതിയോളം വരുമിത്.

ശക്തമായ കാറ്റും മിന്നലും തീ അണയ്ക്കുന്നതിന് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. പ്രദേശമാകെ പുകപടലം മൂടി.

പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മാത്രം തീ നിയന്ത്രണ വിധേയമാക്കാന്‍ ഇരുപതിനായിരത്തോളം പേര്‍ ശ്രമിക്കുന്നുണ്ട്.