വാഷിങ്ടൻ ∙ കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ അസാധാരണമായി ഹൃദയസംബന്ധ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് തെളിവുകൾ ഉണ്ടെന്ന് സെന്റേഴ്സ് ഫോർ ഡിസിസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. മയോകാർഡൈറ്റിസ് എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് എംആർഎംഎ വാക്സീൻ സ്വീകരിച്ച ചെറുപ്പക്കാരിൽ കണ്ടുവരുന്നത്.

മുപ്പതു വയസ്സിനു താഴെയുള്ള 226 പേരിൽ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സിഡിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ടോം പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഡ്‍വൈസറി ഗ്രൂപ്പിൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു ഡോ. ടോം. രോഗം യുവജനങ്ങളിൽ കണ്ടുവരുന്നുണ്ടെങ്കിലും ഹോസ്പിറ്റലൈസേഷൻ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മയോ കാർഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലധികം 20 വയസ്സിനു താഴെയുള്ളവരാണ്. മേയ് അവസാനത്തോടെയാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതെങ്കിലും ആശുപത്രി സന്ദർശനത്തിനുശേഷം രോഗികൾ വീടുകളിലേക്കു തിരിച്ചുപോകുകയാണ് പതിവെന്നും ഡോക്ടർ പറഞ്ഞു. പനിയും തലചുറ്റലും ശ്വാസമുട്ടലും നെഞ്ചുവേദനയുമാണ് രോഗലക്ഷണങ്ങൾ. പുറംവേദനയും അനുഭവപ്പെടാം.