കൊച്ചി: വിവാദങ്ങള്‍ക്കിടെ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ ലക്ഷദ്വീപിലെത്തും. ഔദ്യോഗിക ചടങ്ങുകള്‍ക്കെത്തുന്ന അഡ്‌മിനിസ്‌ട്രേറ്ററെ നേരില്‍കണ്ടു പ്രതിഷേധമറിയിക്കാന്‍ പ്രക്ഷോഭകര്‍. സന്ദര്‍ശനദിവസം കരിദിനമായി ആചരിക്കാനും സേവ്‌ ലക്ഷദ്വീപ്‌ ഫോറത്തിന്റെ തീരുമാനം.
അഡ്‌മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ലക്ഷദ്വീപിലെ സമരവേദികള്‍ അധികൃതര്‍ പൊളിച്ചുനീക്കി. അതിനിടെ, പട്ടേലിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ്‌ സ്വദേശിനിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ പേരില്‍ ഇന്നലെയും ബി.ജെ.പിയില്‍ കൂട്ടരാജി തുടര്‍ന്നു. ലക്ഷദ്വീപ്‌ ബി.ജെ.പി. ജനറല്‍ സെക്രട്ടറി അബ്‌ദുള്‍ ഹമീദ്‌ മുള്ളിപ്പുര ഉള്‍പ്പെടെ 12 പേര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ബി.ജെ.പി. ആന്ത്രോത്ത്‌ ജില്ലാ ജന.സെക്രട്ടറി ഇ.കെ. ഖലീല്‍, വഖഫ്‌ ബോര്‍ഡ്‌ അംഗങ്ങളായ ഉമ്മുല്‍ കുലുസ്‌ പുതിയപുര, സൈഫുള്ള പക്കിയോട, ചെത്ത്‌ലത്ത്‌ ദ്വീപ്‌ സെക്രട്ടറി ജാബില്‍ സാലിഹത്ത്‌, അംഗങ്ങളായ അബ്‌ദു സമദ്‌, അന്‍ഷാദ്‌, അബ്‌ദുല്‍ ഷുക്കൂര്‍, നൗഷാദ്‌ പണ്ടാരം,
ചെറിയകോയ കല്ലില്ലം, ബാദുഷ, മുഹമ്മദ്‌ യാസീന്‍ ആര്‍.എം, മുനീര്‍ മൈതാന്‍മാളിക, ബി.സി ചെറിയകോയ തുടങ്ങിയവരും രാജിക്കത്ത്‌ നല്‍കി. അഡ്‌മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ കിരാതനിയമങ്ങള്‍ നടപ്പാക്കുന്നതിനെതിരേ ദ്വീപിലെ ബി.ജെ.പി. ഘടകത്തില്‍ നേരത്തെതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.
പ്രക്ഷോഭങ്ങള്‍ക്കു രൂപംനല്‍കാന്‍ രൂപീകരിച്ച സേവ്‌ ലക്ഷദ്വീപ്‌ ഫോറത്തിലും ബി.ജെ.പി. പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി.
ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്‌ദുള്ളക്കുട്ടി ബി.ജെ.പി. ഭാരവാഹികളെ വിളിച്ച്‌ ഐഷക്കെതിരായ കേസ്‌ സുവര്‍ണാവസരമാക്കണമെന്ന്‌ നിര്‍ദേശിക്കുന്ന ശബ്‌ദസന്ദേശവും,
പ്രശ്‌നങ്ങള്‍ മനസിലാക്കാതെ മുതലെടുപ്പിനു ശ്രമിക്കേണ്ടെന്ന്‌ അബ്‌ദുള്ളക്കുട്ടിക്ക്‌ ബി.ജെ.പി. ഭാരവാഹി താക്കീത്‌ നല്‍കുന്ന ശബ്‌ദസന്ദേശവും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.