ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്സിന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയ്യാറാകണം. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്റര്‍ വിഡിയോയിലൂടെ പറഞ്ഞു.

ശശി തരൂരിന്റെ വാക്കുകള്‍: ‘ഞാന്‍ കോവിഡ് ബാധിച്ച്‌ രോഗക്കിടക്കയിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ല. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ ഇത് നടപ്പാക്കുമെന്നതില്‍ എനിക്ക് അത്ഭുതമുണ്ട്’. രാജ്യം കോവിഡ് മുക്തമാകാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്‌സിന്‍ നല്‍കുന്ന നയമാണ് വേണ്ടത്. രോ​ഗക്കിടക്കയില്‍ താന്‍ വളരെയേറെ ബു​ദ്ധിമുട്ട് അനുഭവിച്ചു. അതിന്‍റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്’ -ശശി തരൂര്‍ പറഞ്ഞു.

‘നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായി സര്‍ക്കാറിന്‍റെ വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ ക്യാമ്ബയിനെ പിന്തുണക്കുന്നു. അമിത നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ തുടക്കം മുതലുള്ള തന്റെ നയം ഇതാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.