കൊവിഡ് മുക്തനായ അധോലോക കുറ്റവാളി ഛോട്ടാ രാജൻ ആശുപത്രി വിട്ടു. തിഹാർ ജയിലിൽ തടവിലായിരിക്കവെയാണ് ഛോട്ടാ രാജന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിനെ തുടർന്ന് ഛോട്ടാ രാജൻ തിഹാർ ജയിലിലേക്ക് മടങ്ങി. ഡൽഹി എയിംസിലാണ് ഛോട്ടാ രാജനെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് കൊവിഡ് പോസിറ്റീവായി ആരോഗ്യനില വഷളായ ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.

മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജൻ ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നയാളിൽ നിന്ന് അധോലോക നേതാവായി വളർന്നയാളാണ് ഛോട്ടാ രാജൻ.

തീഹാർ ജയിലിൽ കഠിന തടവ് അനുഭവിക്കുകയായിരുന്നു ഛോട്ടാ രാജൻ. ശ്വാസകോശ രോഗിയായ ഛോട്ടാ രാജന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചിരുന്നു.