കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിസിസിഐ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ വെട്ടിലായത് ഓസ്ട്രേലിയന്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ കുടുംബങ്ങളിലേക്കും തങ്ങളുടെ സങ്കേതങ്ങളിലേക്കും മടങ്ങി തുടങ്ങിയെങ്കിലും ഓസ്ട്രേലിയന്‍ പൗരന്മാരുടെ തിരിച്ചുപോക്ക് വൈകും. കൊവിഡ് രൂക്ഷമായതിനാല്‍ ഇന്ത്യയില്‍ രണ്ട് ആഴ്ചയോളം ഇവിടെ താമസിച്ച തങ്ങളുടെ പൗരന്മാര്‍ക്ക് ഓസ്ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും കനത്ത പിഴയും നല്‍കേണ്ടി വരും. ഇതില്‍ താരങ്ങള്‍ക്ക് അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

വിവിധ ടീമുകളിലായി ഓസ്ട്രേലിയയില്‍ നിന്നുളള താരങ്ങളും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫ്, കമന്റേറ്റര്‍ എന്നിവര്‍ അടക്കം 14 പേരാണ് ഇപ്പോള്‍ ഇന്ത്യയിലുളളത്. ഐപിഎല്ലുമായി സഹകരിച്ച എല്ലാവരെയും നാടുകളിലേക്ക് തിരികെ സുരക്ഷിതമായി അയക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബിസിസിഐ ഇന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ ആവശ്യം ഓസ്ട്രേലിയ പരി​ഗണിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. കാരണം മത്സരങ്ങള്‍ അവസാനിച്ച ശേഷം ഓസ്ട്രേലിയന്‍ താരങ്ങളെ തിരികെ എത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സ് ഓസീസ് താരം ക്രിസ് ലിന്‍റെ അഭ്യര്‍ത്ഥന നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ തളളിയിരുന്നു.

ഓസ്ട്രേലിയന്‍ താരങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നിലവില്‍ പദ്ധതിയില്ലെന്നാണ് തലവന്‍ നിക്ക് ഹോക്ക്ലി അറിയിച്ചത്. കൂടാതെ ഐപിഎല്ലിനായി ഓസീസ് താരങ്ങള്‍ ഇന്ത്യയില്‍ വന്നത് സ്വന്തം നിലയിലാണ്. ഓസ്ട്രേലിയന്‍ ടീമിന്റെ പര്യടനത്തിന്റെ ഭാ​ഗമല്ല. അതുകൊണ്ട് തന്നെ തിരികെ വരുന്നതിനായി താരങ്ങള്‍ അവരവരുടെതായ രീതിയില്‍ ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ കഴിയാത്തതിനാല്‍ ചില ഓസീസ് താരങ്ങള്‍ മാല്‍ദീവ്സിലേക്ക് കടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷനും വിഷയത്തില്‍ ഇടപെട്ട് ബിസിസിഐയുമായി സംസാരിക്കുന്നുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരം​ഗം ശക്തമായപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയാനാണ് ഇന്ത്യയില്‍ 14 ദിവസം കഴിഞ്ഞശേഷം സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ എത്തിയാല്‍ ക്രിമിനല്‍ കുറ്റമായി പരി​ഗണിക്കാനുളള തീരുമാനം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൈക്കൊളളുന്നത്. മേയ് മൂന്ന് മുതല്‍ 15 വരെയാണ് ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ ഭാ​ഗമായിരുന്ന രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നര്‍ ആദം സാംപയും ഇതിനെ തുടര്‍ന്ന് ആദ്യം നാട്ടിലേക്ക് മടങ്ങിയിരുന്നു.

പതിനാലോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാരാണ് ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായുളളത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഡേവിഡ് വാര്‍ണര്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌മിത്ത്, പാറ്റ് കമിന്‍സ് (കൊല്‍ക്കത്ത), കൗള്‍ട്ടര്‍ നീല്‍ (മുംബൈ), ഗ്ലെന്‍ മാക്സ്‌വെല്‍ (ബാംഗ്ലൂര്‍), ക്രിസ് ലിന്‍ (മുംബൈ), വിവിധ ടീമുകളുടെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള റിക്കി പോണ്ടിംഗ്, മൈക് ഹസി, ജെയിംസ് ഹോപ്സ്, ഡേവിഡ് ഹസി, കമന്‍റേറ്റര്‍മാരായ മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലേറ്റര്‍, ലിസ സ്ഥലേക്കര്‍ എന്നിവരാണ് ആ പതിന്നാലം​ഗ സംഘം.

മത്സരങ്ങള്‍ നിര്‍ത്തിവെക്കുവാണെന്ന് അറിയിച്ച്‌ ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ താരങ്ങള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റുമായി സഹകരിച്ചിരുന്ന എല്ലാവരും നാടുകളിലേക്ക് മടങ്ങി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കട്ടെ എന്നാണ് അറിയിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ വീടുകളില്‍ എത്തി പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്ബോഴും ഓസീസ് താരങ്ങളുടെ മടക്കം എപ്പോള്‍ എന്നത് ചോദ്യമായി അവശേഷിക്കും.