ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

’11 ശതമാനം സ്ത്രീകള്‍ മാത്രമേ ജുഡീഷറിയില്‍ ഉള്ളൂ. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ട്. ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂ.’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. കുട്ടികളുടെ പഠനം , ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ എന്നീ പേരുകള്‍ പറഞ്ഞ് അവരെല്ലാവരും നിരസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒരു വനിതാ ജഡ്ജി പോലുമില്ല.