നിയമവിദഗ്ധന്‍ ഡോ. എന്‍ നാരായണന്‍ നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമപഠന മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമായിരുന്നു നാരായണന്‍ നായരെന്ന് മുഖ്യമന്ത്രി. സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടമെന്നും മുഖ്യമന്ത്രി കുറിച്ചു.

‘കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് ഡോ. എന്‍ നാരായണന്‍ നായര്‍. സ്വന്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിമുഖത കാണിക്കാതിരുന്ന രാഷ്ട്രീയ വ്യക്തിത്വം കൂടെയായിരുന്നു അദ്ദേഹം. നാരായണന്‍ നായരുടെ വിയോഗം നിയമ വിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തോട് വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്നു. അതിനാല്‍ ഒരു സുഹൃത്തിനെക്കൂടെയാണ് നഷ്ടമായിരിക്കുന്നത്. നാരായണന്‍ നായരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.’- മുഖ്യമന്ത്രി സമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു.