ന്യൂഡല്‍ഹി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍നിന്ന് പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രം പിടിച്ചതോടെ യന്ത്രത്തിന്റെ ആധികാരികതയില്‍ ആശങ്കയറിയിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
അതേസമയം ആസാമിലെ റതാബരിയില് വോട്ടെടുപ്പു കഴിഞ്ഞ യന്ത്രം ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ കൊണ്ടുപോയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്ക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുത്തു. ഇവരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തി. ഈ യന്ത്രം ഉപയോഗിച്ച ബൂത്തില്‍ വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രം കടത്തിയത് തടഞ്ഞവരെ പ്രതികളാക്കി പോലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടത്തിയെന്ന പേരിലാണ് തിരിച്ചറിഞ്ഞിട്ടില്ലാത്തവര്ക്കെതിരേ കേസ്.
കരിംഗഞ്ചിലെ ഇന്ദിരാ എം.വി സ്കൂളിലെ പോളിംഗിനുശേഷം വോട്ടിംഗ് യന്ത്രം സ്ട്രോംഗ് റൂമിലേക്കു കൊണ്ടുപോകുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷന് ഏര്‍പ്പാടാക്കിയ വാഹനം തകരാറായപ്പോള്‍ സ്വകാര്യ വാഹനം ഉപയോഗിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പതാര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പോളിന്റെ ഭാര്യയുടെ പേരിലുള്ള കാറിലാണ് വോട്ടിംഗ് യന്ത്രം കൊണ്ടുപോയത്. ഇക്കാര്യം അറിയാതെയാണ് കാറില്‍ കയറിയതെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കാറില്‍ ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രവുമായി യാത്രചെയ്യുന്ന ദൃശ്യം ഒരു മാധ്യമപ്രവര്‍ത്തകനാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സംഭവം വിവാദമാകുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു.
സ്ട്രോംഗ് റൂമിനു സമീപം പ്രതിപക്ഷം കാര്‍ തടഞ്ഞ് ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. ഇങ്ങനെ കാര്‍ തടഞ്ഞവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വോട്ടിംഗ് യന്ത്രം, അനുബന്ധ യൂണിറ്റുകള്‍, വിവി പാറ്റ് എന്നിവയുടെ സീല്‍ ഭദ്രമായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി.