കണ്ണൂര്‍: പാപ്പിനിശേരിയില്‍ ദേശീയ പാതാ വികസനത്തിന് സ്ഥലം ഏ‌റ്റെടുക്കാനെത്തിയ അധികൃതരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രദേശവാസികളും തുരുത്തി സമരസമിതി പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള‌ളുമുണ്ടായി. ഇതിനിടെ ഒരാള്‍ ആത്മഹത്യാ ശ്രമം നടത്തിയത് സ്ഥലത്തെ സംഘര്‍ഷം പിന്നെയും വര്‍ദ്ധിക്കാന്‍ ഇടയായി. കല്ലേന്‍ രാഹുല്‍കൃഷ്‌ണ(24) എന്ന യുവാവാണ് ദേഹമാസകലം പെട്രോളൊഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെനിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന 24 കുടുംബങ്ങള്‍ കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളായി സമരം നടത്തി വരികയാണ്. ഇവിടെ ദേശീയപാതയുടെ അലൈന്‍മെന്റ് മാ‌റ്റിയാല്‍ റോഡിന് വളവ് ഉണ്ടാവില്ലെന്നാണ് സമരക്കാരുടെ വാദം. സ്ഥലത്ത് പ്രതിഷേധിച്ചതിന് സമരസമിതി നേതാവ് നിഷില്‍ കുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയും അളക്കുന്നതിനിടെയാണ് രാഹുല്‍കൃഷ്‌ണ ആത്മഹത്യാ ശ്രമം നടത്തിയത്.

12 വീട്ടുകാര്‍ സമ്മതപത്രം നല്‍കിയതായി റവന്യു അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത് വ്യാജ സമ്മതപത്രമാണെന്നും അശാസ്‌ത്രീയമായി ദേശീയപാത നി‌ര്‍മ്മിക്കുന്നത് കാരണം തങ്ങളുടെ താമസസ്ഥലം ഇല്ലാതാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. സമരക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കിയ ശേഷം വീണ്ടും സര്‍വെ നടന്നു.