ഹരിയാന കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് നടത്താനിരുന്ന കിസാൻ മഹാപഞ്ചായത്ത് പരിപാടിയിൽ സംഘർഷം. പരിപാടിക്കെതിരെ ഒരു സംഘം കർഷകർ രംഗത്തുവന്നതോടെയാണ് സംഘർഷമുണ്ടായത്. കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി.

കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന കർഷകരെ ഒപ്പം നിർത്താൻ സംസ്ഥാനങ്ങളിൽ ബിജെപി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഹരിയാന കർണാലിലെ കൈംല ഗ്രാമത്തിൽ കിസാൻ മഹാപഞ്ചായത്ത് എന്ന പേരിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ പരിപാടി നിശ്ചയിച്ചത്. പരിപാടിയിൽ റോഡുമാർഗം വന്നാൽ മുഖ്യമന്ത്രിയെ തടയാൻ കർഷകർ ദേശീയ പാതയിൽ തടിച്ചുകൂടിയതോടെ, ഹെലികോപ്റ്റർ മാർഗം വരാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാൽ ട്രാക്ടറുമായി പരിപാടി വേദിയിലേക്ക് കർഷകർ പ്രതിഷേധം മാറ്റിയതോടെ മണിക്കൂറോളം സ്ഥലം സംഘർഷ ഭൂമിയായി. പരിപാടി വേദിയും ഹെലിപാഡും കർഷകർ കയ്യടക്കി. കർഷകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് പരിപാടി റദ്ദാക്കേണ്ടി വന്നു. കർഷക സമരം നീണ്ടതോടെ ബിജെപിക്കും കേന്ദ്രസർക്കാറിനെതിരെ ശക്തമായ പ്രതിഷേധമാണ് കർഷകർക്കിടയിൽ ഉള്ളത്.