ലൊസാഞ്ചൽസ് ∙ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയ സീരിയൽ കില്ലർ സാമുവേൽ ലിറ്റിൽ ഡിസംബർ 29 ബുധനാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചതായി കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ആന്റ് റിഹബിലിറ്റേഷൻ വക്താവ് അറിയിച്ചു. മരണം സംശയാസ്പദമല്ലെങ്കിലും അന്വേഷണം നടത്തിവരുന്നു.

മുൻ ഗുസ്തിക്കാരനായ ലിറ്റിൽ 1970 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ 19 സംസ്ഥാനങ്ങളിലായി കൊന്നുതള്ളിയവരുടെ എണ്ണം 90 ആണ്. കലിഫോർണിയായിലും ഫ്ലോറിഡായിലുമാണ് കൂടുതൽ കൊലപാതകങ്ങൾ നടത്തിയതെന്ന് ലിറ്റിൽ കുറ്റസമ്മതത്തിൽ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വേശ്യകളും മയക്കുമരുന്ന് അടിമകളുമായിരുന്നു. ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടുന്നു. ലിറ്റിലിന്റെ കുറ്റസമ്മതത്തെ തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിൽ ഇതു ശരിയാണെന്നു തെളിയുകയും ചെയ്തു. കൊല ചെയ്യപ്പെട്ട പലരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല.

1980 ൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ കേസ്സിൽ മൂന്നു ജീവപര്യന്തം തടവ് ശിക്ഷ പരോളില്ലാതെ അനുഭവിച്ചു വരികയായിരുന്നു. 2014 ലായിരുന്നു ആദ്യമായി ഇയാൾക്ക് ശിക്ഷ ലഭിച്ചത്.

ഒരിക്കൽ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ലിറ്റിൽ പറഞ്ഞു. – ലോകത്തിൽ എന്നെ പോലെ ഞാൻ മാത്രമേ ഉള്ളൂ. അത് ഒരു അഭിമാനമായി കാണുന്നില്ല, ഒരു ശാപമായാണ് ഞാൻ കാണുന്നത്.