നടന്‍ ബാലയുടെ പിതാവും നിര്‍മ്മാതാവും സംവിധായകനും അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. പിതാവിന്റെ മരണത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പാണ് ബാല പങ്കുവെച്ചിരിക്കുന്നത്.

‘ഞാന്‍ ഒരു നടനാകാന്‍ കാരണം എന്റെ അച്ഛനാണ്. അദ്ദേഹമാണ് എന്നിലെ കലയെ തിരിച്ചറിഞ്ഞത്. കുറച്ച്‌ മിനിറ്റുകള്‍ക്ക് മുമ്ബ് അദ്ദേഹം മരിച്ചു. അച്ഛന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ അന്വേഷിക്കുകയും ചെയ്ത എല്ലാവരോടും എന്റെ കടപ്പാട് അറിയിക്കുന്നു. പ്രിയപ്പെട്ട അച്ഛാ..ഞാന്‍ അങ്ങയുടെ സ്വപ്നം സഫലമാക്കും. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ എന്നാണ് ബാലയുടെ കുറിപ്പ്.

അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ. കെ വേലന്റെ മകള്‍ ചെന്താമര ആണ് ജയകുമാറിന്റെ ഭാര്യ. ഇവരുടെ രണ്ടാമത്തെ മകനാണ് ബാല. മൂത്ത മകന്‍ തമിഴ് സിനിമാ സംവിധായകന്‍ ശിവ, ഒരു മകള്‍ ശാസ്ത്രജ്ഞയാണ്.

സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെന്‍ഡറി മേഖലയില്‍ നാനൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാര്‍.