സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ഡേവിഡ് വാര്‍ണര്‍ മാറിയശേഷം കുടുംബം അടക്കം ഇന്ത്യയുടേയും ഇന്ത്യന്‍ താരങ്ങളുടേയും ആരാധകരായ വാര്‍ത്തകളാണ് എന്നും സമൂഹമാദ്ധ്യമങ്ങളിൽ ഹരം പിടിപ്പിക്കാറുള്ളത്. കൊറോണ കാലത്തെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് മുന്നോടിയായി വീണ്ടും വാര്‍ണറും കുടുംബവും ഇന്ത്യന്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.

മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനായ വാര്‍ണറും ഭാര്യ കാന്‍ഡിസും ഇന്ത്യന്‍ പാട്ടുകളും നൃത്തങ്ങളുമായി പങ്കുവെക്കുന്ന ചെറിയ വീഡിയോകൾ പോലും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറാലാണ്. ഏറ്റവും പുതിയ വിശേഷം രണ്ടാമത്തെ പെണ്‍കുട്ടി ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞ വാര്‍ത്തയാണ്. കാന്‍ഡിസുമായി ഓസ്‌ട്രേലിയന്‍ റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ചിര-വൈരികളെപ്പോലെ കളിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരക്കിടയിലും തന്റെ കുടുബത്തില്‍ ഒരു റിബലുണ്ടെന്ന കാര്യം കാന്‍ഡിസ് വ്യക്തമാക്കിയത്.

തന്റെ രണ്ടാമത്തെ മകള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധികയാണെന്നും പരമ്പരയില്‍ ഓസീസിന് ഒരു തരത്തിലും ഇന്ദി റേ എന്ന കൊച്ചുകുസൃതിയുടെ പിന്തുണ കിട്ടില്ലെന്നും കാന്‍ഡിസ് ഉറപ്പിച്ച് പറയുകയാണ്. ഓസീസിന്റെ ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗിനേയും ഗില്‍ക്രിസ്റ്റിനേയും അവള്‍ക്കിഷ്ടമല്ലെന്നും വിരാട് കോഹ്ലി മാത്രം മതിയെന്നുമാണ് കാന്‍ഡിസ് റേഡിയോ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. മുമ്പൊരിക്കല്‍ വാര്‍ണറുമൊത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ മകള്‍ കോഹ്ലിയുടെ പേര് പറഞ്ഞ് ബാറ്റ്‌ചെയ്ത കാര്യവും കാൻഡിസ് ഓര്‍മ്മിപ്പിച്ചു.