സുപ്രിംകോടതി ജസ്റ്റിസ് എൻ വി രമണയ്ക്ക് എതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നടപടിയെ അപലപിച്ച് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ. ഇത് നീതിന്യായ ഭരണസംവിധാനത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അസോസിയേഷൻ പാസാക്കിയ പ്രമേയത്തിൽ ആരോപിച്ചു.

കോടതിയലക്ഷ്യ നടപടിയാണ് ആന്ധ്ര മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സംഘടന വ്യക്തമാക്കി. എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി കക്ഷിയായി വരുന്ന കേസുകളിൽ ജസ്റ്റിസ് എൻ വി രമണ ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം.

കഴിഞ്ഞ ദിവസം ഇക്കാര്യം ഉന്നയിച്ച് ജഗൻ മോഹൻ റെഡ്ഡി ജസ്റ്റിസ് എൻ. വി രമണയ്ക്കെതിരായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. എട്ട് പേജുള്ള കത്തിൽ എൻ വി രമണയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും നടപടി സ്വീകരിക്കണമെന്നും ജഗൻ മോഹൻ റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടു.

അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ. വി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്.