ന്യൂഡല്‍ഹി: കേരളം അടക്കം പതിനൊന്നു സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും. ഞെട്ടിപ്പിക്കുന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെയാണ് അറിയിച്ചത്. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും മന്ത്രാലയം‌ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകളിലായി 122 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഐ‌എസ് വേരുകളുള്ളവര്‍ നവ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി..

കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് വന്നിരിന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ചു പ്രസ്താവന ഇറക്കിയതോടെ വിഷയത്തില്‍ ദേശീയ തലത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ ഐ‌എസ് വേരുറപ്പിക്കുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടും വിഷയത്തില്‍ കേരള രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന അപകടകരമായ മൌനവും ചൂണ്ടിക്കാണിച്ച് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അടുത്തിടെ നടത്തിയ സന്ദേശം നവമാധ്യമങ്ങളില്‍ വൈറലായിരിന്നു. ഷെക്കെയ്ന ടെലിവിഷനില്‍ നടത്തിയ ഓണ്‍ലൈന്‍ ധ്യാനമായ ‘മിസ്പ’യിലാണ് കേരളം പോകുന്ന അതിഭീകരമായ അവസ്ഥ വിവരിച്ച് ഫാ. സേവ്യര്‍ഖാന്‍ രംഗത്ത് വന്നത്.

കേരളത്തില്‍ തീവ്രവാദ വേരുകള്‍ സജീവമാണെന്ന്‍ ഐക്യരാഷ്ട്ര സഭ അടക്കം സ്ഥിരീകരിച്ചിട്ടും രാഷ്ട്ര നേതാക്കൾ ഇതിനെതിരെ സംഘടിക്കുകയോ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കാത്തതു എന്തുകൊണ്ടാണെന്നു ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ചോദ്യമുയര്‍ത്തി. ധീരതയോടെ സത്യം തുറന്നു പറഞ്ഞ വൈദികനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ കേരളത്തില്‍ തീവ്രവാദികളുടെ സ്വാധീനം ഉണ്ടെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളെ എതിര്‍ത്തും പരിഹസിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ടായിരിന്നു. അവര്‍ക്ക് കൂടിയുള്ള മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തലിനെ പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്.