തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനൊപ്പം തന്റെ മകന്റെ ചിത്രം പുറത്തുവന്നതില്‍ പാര്‍ട്ടിയ്ക്ക് പരാതി നല്‍കാനൊരുങ്ങി ഇ പി ജയരാജന്‍. സ്വര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് മകന്‍ ജെയ്‌സന്റെ പേര് പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇ പി ജയരാജന്‍ ഉന്നയിക്കുന്ന പരാതി.

സ്വപ്‌നയ്‌ക്കൊപ്പം ജയസന്‍ നില്‍ക്കുന്ന ചിത്രം പുറത്തു വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപി ജയരാജനും കുടുംബവും സംശയിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ജയരാജന്‍ പാര്‍ട്ടിയില്‍ പരാതി ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ലാണ് സ്വപ്‌നയ്ക്ക് ജയരാജന്റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നല്‍കിയതിന്റെ ഉപകാരസൂചകമായാണ് പാര്‍ട്ടി നടത്തിയത്. ബിനീഷ് കോടിയേരി മുഖേനയാണ് സ്വപ്നയെ ജയ്‌സന്‍ പരിചയപ്പെടുന്നത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടത് ബിനീഷ് തന്നെയാണ്. സ്വപ്നയും ബിനീഷും ജയ്‌സനും ഉള്‍പ്പെടെ ഏഴു പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്‌സന്റെ ഫോട്ടോ പുറത്തു വരുന്നത്. അതുകൊണ്ടാണ് ബിനീഷിലേക്ക് സംശയം നീളുന്നത്.