ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന് മാനസിക നില തെറ്റിയിരിക്കുകയാണെന്നും സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് മാനസികനില തെറ്റിയ ആളായി മാറി. ഒരു അടിസ്ഥാനവുമില്ലാതെ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇല്ലാക്കഥകളുണ്ടാക്കി അപവാദം പ്രചരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രി കെ.ടി. ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചു. ജലീല്‍ ലീഗ് വിട്ടതിന്റെ പക ചിലര്‍ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലീലിനെതിരെ അപവാദം പ്രചരിപ്പിച്ച് പൊതുസാഹചര്യം അട്ടിമറിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലീലിനോട് നേരത്തെ വിരോധമുള്ളവരും ഇപ്പോള്‍ സമരസപ്പെടാന്‍ ബുദ്ധിമുട്ടള്ളവരുമുണ്ട്. അതിന്റെ ഭാഗമായി ജലീലിനെ തേജോവധം ചെയ്യാനാണ് ശ്രമം. അപവാദം പ്രചരിപ്പിച്ച് നാട്ടില്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.