ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍. ബിഹാറില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജിതന്‍ റാം മഞ്ചി എന്‍ഡിഎ യിലേക്ക് വീണ്ടും ചേക്കേറിയത്.

ലാലു പ്രസാദ് യാദവ് നയിക്കുന്ന ആര്‍ജെഡിയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(സെക്കുലര്‍). 2019 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായും മത്സരിച്ചിരുന്നു.

അതേസമയം 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷിക്കൊപ്പം മത്സരിച്ച മഞ്ചിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളു. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യകക്ഷിയെന്ന നിലയിലും അദേഹത്തിന് ശോഭിക്കാനായില്ല.

തങ്ങള്‍ ജനതാദളുമായി(യുണൈറ്റഡ്) സഖ്യമുണ്ടാക്കി എന്‍ഡിഎയുടെ ഭാഗമായി. എന്നാല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടുന്നതിനെക്കുറിച്ച്‌ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജിതന്‍ റാം മഞ്ചി പ്രതികരിച്ചു.