ബെംഗളൂരു : കൊവിഡ് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി ആഗോളതലത്തില്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിപ്ല ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിപ്രെമി എന്നപേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 4,000 രൂപയാണ് ഈടാക്കുന്നത്. 53.34 യുഎസ് ഡോളര്‍ എന്നത് ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, വിലയെക്കുറിച്ച്‌ സിപ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലിറക്കുന്ന മരുന്നിന് 5,000 രൂപയില്‍ കൂടില്ലെന്ന് സിപ്ല നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യ ബാച്ച്‌ മരുന്നുകള്‍ പുറത്തിറങ്ങിയതായി സിപ്ലയ്ക്കായി മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സോവറിന്‍ ഫാര്‍മ കമ്ബനി അറിയിച്ചു. ആദ്യ ബാച്ചായി ഉത്പാദിപ്പിച്ച 10,000 കുപ്പികളില്‍ വിലയുടെ സ്ഥാനത്ത് 4,000 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരുന്നിന്റെ യൂറോപ്യന്‍ വകഭേദത്തിന് 4,800 രൂപയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്ബനിയായ ഹെറ്റെറോ ലാബ്സ് ലിമിറ്റഡിന്റെ റെംഡെസിവിര്‍ മരുന്നായ കോവിഫോറിന്റെ ഒരു ചെറു കുപ്പിക്ക് 5,400 രൂപയാണ് ഈടാക്കുന്നത്. അതേസമയം, റെംഡെസിവിറിന്റെ യഥാര്‍ഥ ഉത്പാദകരായ ഗിലെയദ് സയന്‍സസ് കമ്ബനി 100 എംജി കുപ്പിക്ക് 390 യുഎസ് ഡോളറാണ് (29,000 രൂപ) വിലയിട്ടിരിക്കുന്നത്. എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകാന്‍ വിവിധ രാജ്യങ്ങളിലെ ജനറിക് ഉത്പാദകരുമായി ധാരണയിലാവുകയായിരുന്നു.

ആദ്യ മാസത്തില്‍ 80,000 കുപ്പി മരുന്ന് പുറത്തിറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് സിപ്ല ബിസിനസ് സിഇഒയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നിഖില്‍ ചോപ്ര അറിയിച്ചു. ആദ്യഘട്ടത്തില്‍ മരുന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍, ആശുപത്രികള്‍ വഴി മാത്രമേ ലഭ്യമാവൂ. നേരത്തേ, ഗിലെയദ് സയന്‍സസ് അറിയിച്ചിരുന്നത് 5 ദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിക്ക് ആറു കുപ്പി മരുന്നു വേണമെന്നാണ്.

എന്നാല്‍ സിപ്ലയുടെ എത്ര കുപ്പി മരുന്നുകള്‍ കോവി‍ഡിന്റെ പൂര്‍ണ ചികിത്സയ്ക്ക് ആവശ്യം വരുമെന്ന് വ്യക്തമായിട്ടില്ല. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി റെഡിസിവര്‍ മരുന്നിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.