കോഴിക്കോട്: സംസ്ഥാനത്ത് രോഗവ്യാപനത്തിനു കാരണം സര്‍ക്കാര്‍ ആശുപത്രികളാണെന്ന പരോക്ഷ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ.മുരളീധരന്‍. കോവിഡ് ഇല്ലാതെ എത്തുന്നവര്‍ക്ക് രോഗം പടരുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണെന്ന് മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ കോവിഡ് ചികിത്സയുള്ളത്. അതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.

“പ്രവാസികള്‍ക്ക് 14 ദിവസം ഇന്‍സ്‌റ്റിറ്റ‌്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര സെന്ററുകള്‍. സര്‍ക്കാര്‍ അതിന്റെ കൃത്യമായ കണക്ക് പുറത്തുവിടണം. ഒരുപാട് മത, സാംസ്‌കാരിക സംഘടനകള്‍ ഇന്‍സ്‌റ്റിറ്റ‌്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പിന്നെന്താണ് ഇന്‍സ്‌റ്റി‌റ്റ‌്യൂഷണല്‍ ക്വാറന്റൈനു ബുദ്ധിമുട്ട്? മാത്രമല്ല, കേരളത്തില്‍ രോഗം വ്യാപിക്കുമ്ബോള്‍ പല സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുമാണ് രോഗമില്ലാത്തവര്‍ക്ക് രോഗം ലഭിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് രോഗികള്‍ കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനു തെളിവാണ്,” കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

നിലവിലെ സ്ഥിതിയില്‍ സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനത്തോടെ നിരവധി കോവിഡ് ബാധിതരുണ്ടാവാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഏത് നിമിഷവും സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒപ്പം ജൂലൈ മുതല്‍ കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുകയും ചെയ്യും.