കോവിഡാനന്തരമുള്ള കാലം വലിയ വെല്ലുവിളികളാണ് സിനിമയെ കാത്തിരിക്കുന്നത്. തിയറ്ററുകളുടെ പ്രവർത്തനം, പുതിയ സിനിമകളുടെ ഷൂട്ടിങ്, മുതൽമുടക്ക് തുടങ്ങി ചലച്ചിത്ര മേഖല ആകമാനം അനിശ്ചിതാവസ്ഥയിലാണ്. ഇതിൽ നിന്ന് കരകയറാനുള്ള പല മാർഗങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും എത്ര കണ്ട് അതൊക്കെ ഫലവത്താകുമെന്ന് ആർക്കുമറിയില്ല. കോവിഡ് സിനിമയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് കെഎസ്എഫ്‌ഡിസി മുൻചെയർമാനും നിർമാതാവും ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് അംഗമവുമായ സാബു ചെറിയാൻ.

‘പുതുമുഖ’ നിർമാതാക്കൾ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 160 സിനിമകൾ എടുത്തു നോക്കിയാൽ അതിൽ നൂറ് സിനിമകളും നിർമിച്ചിരിക്കുന്നത് പുതിയ നിർമാതാക്കളാണ്. സിനിമയിൽ ഒരു അനുഭവ സമ്പത്തുമില്ലാത്തവർ. ലാഭം മാത്രം കിട്ടണം എന്ന ലക്ഷ്യത്തോടെ വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം വിദേശ മലയാളികളാണ് എന്നതാണ് മറ്റൊരു വസ്തുത. ഇതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം. പെട്ടന്ന് ലാഭം കൊയ്യുന്ന ബിസിനസ്സ് എന്ന നിലയ്ക്കാണ് ഇവർ പണം മുടക്കാൻ തയ്യാറാകുന്നത്. സിനിമയുടെ മേൽനോട്ടം നാട്ടിൽ ആരെയെങ്കിലും ഏൽപിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെയുള്ളവർ പറ്റിക്കപ്പെടുന്നവെന്ന് മാത്രമല്ല നാല് കോടിയും അഞ്ച് കോടിയും വരെ നഷ്ടവും സംഭവിക്കുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയെ തന്നെ വളർത്തി വലുതാക്കാൻ കഴിയുന്ന ഇത്തരം ഇൻവെസ്റ്റേര്‍സ് ഒരു സിനിമയോടെ തന്നെ ഈ രംഗത്തു നിന്നു പിന്മാറുകയും ചെയ്യുന്നു. പിന്നീട് മലയാളസിനിമയുടെ നിർമാണമേഖലകളിൽ വലിയ പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുള്ള, നല്ല നിർമാതാക്കളെയാണ് ഇത് മൂലം നഷ്ടമാകുന്നത്.

തമിഴിലും തെലുങ്കിലും കാര്യങ്ങൾ ഇങ്ങനെയല്ല. അവിടെ അഞ്ചും പത്തും വർഷം അനുഭവ സമ്പത്തുള്ള വലിയ നിർമാതാക്കളും ബാനറുമൊക്കെയാണ് അവിടെ സിനിമ ചെയ്യുന്നത്. അവർക്ക് സിനിമ എന്തെന്ന് കൃത്യമായി അറിയാം. അതിലെ ഓരോ കണക്കും അളന്നാണ് പൈസ നൽകുന്നത്. ഇൻഡസ്ട്രി എന്ന നിലയിൽ അവർ വളരുന്നുമുണ്ട്. ഈ സമീപനമാണ് ഇവിടെയുമുണ്ടാകേണ്ടത്. ഈ 160 സിനിമകൾ എടുത്ത് നോക്കിയാൽ മതി, അതിൽ 25 പേരെ നമുക്ക് അറിയാവുന്ന നിർമാതാക്കൾ ഉണ്ടാകൂ. ഇങ്ങനെ സിനിമ അറിയാതെ സിനിമ ചെയ്യാൻ വരുന്ന ഇത്തരം നിർമാതാക്കൾ വേറൊരു ദോഷം കൂടി വരുത്തി വയ്ക്കുന്നുണ്ട്.

അമേരിക്കയിലോ ഗൾഫിലോ ഉള്ള ഒരാള്‍ സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. ആദ്യ സിനിമയായതിനാൽ കാശും ഇഷ്ടം പോലെ. നാട്ടിൽ ഒരാളെവച്ച് സിനിമയുടെ പദ്ധതി തയ്യാറാക്കുന്നു. മിക്ക ഇടനിലക്കാരന്റെയും ഉദ്ദേശം എങ്ങനെയും നിർമാതാവിനെ പറ്റിച്ച് അയാൾക്ക് ലാഭമുണ്ടാക്കുക എന്നതാകും. അങ്ങനെ ലൊക്കേഷനും പ്രതിഫലത്തിനും മറ്റുമൊക്കെയായി കാശ് ഇരട്ടിയാകുന്നു. 5 ലക്ഷം പ്രതിഫലം മേടിക്കുന്ന ആർട്ടിസ്റ്റിന് 10 ലക്ഷം കൊടുത്ത് ഡേറ്റ് ഓക്കെ ആക്കുന്നു. സിനിമ തുടങ്ങുന്നു. ഫലമോ നിർമാതാവിന് ഒരു പൈസ പോലും ലാഭം ഉണ്ടാകുന്നില്ല. ഇവരുടെ യഥാർഥ പ്രതിഫലം എത്രയെന്ന് ഇവരെങ്ങനെ അറിയും. ഇങ്ങനെ വരുമ്പോൾ ഓരോ ആർട്ടിസ്റ്റിനും ഓരോ വർഷം കഴിയുന്തോറും 50 ശതമാനം കൂട്ടിയാണ് ഇങ്ങനെയുള്ള നിർമാതാക്കൾ പ്രതിഫലം നൽകുന്നത്. കഴിഞ്ഞ 160 സിനിമകളിൽ 40 സിനിമകളുടെ പോലും സാറ്റലൈറ്റ് അവകാശം വിറ്റുപോയിട്ടില്ല എന്നതും സങ്കടകരമായ കാര്യമാണ്.

താരങ്ങളുടെ പ്രതിഫലം

അസോസിയേഷനെ സംബന്ധിച്ചടത്തോളം താരങ്ങൾ പ്രതിഫലം കുറക്കണം എന്നല്ലേ പറയാൻ കഴിയൂ. ആർട്ടിസ്റ്റുകൾ തന്നെ ഈ സാഹചര്യത്തിനൊത്ത് ഉയരേണ്ടതാണ്. ഇതൊക്കെ ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ്. അവര്‍ അത് ചെയ്യും എന്നു തന്നെയാണ് വിശ്വാസവും. ഇനി ഇതിൽ പ്രതിഫലം കുറക്കാൻ താൽപര്യമില്ലാത്ത ആളെ വച്ച് സിനിമ ചെയ്യരുത് എന്നാണ് എന്റെ നിലപാട്. അതിൽ നിർമാതാക്കൾ ചങ്കൂറ്റം കാണിക്കുക. ഒരുകോടി ശമ്പളം വാങ്ങുന്ന നടൻ 50 ലക്ഷം രൂപയായി പ്രതിഫലം കുറക്കുന്നു. പക്ഷേ ഒരു നിർമാതാവ് വന്ന് ഈ കുറച്ച 50 ലക്ഷം രൂപ മറ്റാരുമറിയാതെ നടന് തന്നെ നൽകിയാൽ പിന്നെ എന്തുകാര്യം. പുറത്തുപറയുന്ന പ്രതിഫലം പകുതി തുകയും.

പറയുന്ന തുക അവര്‍ക്ക് കൊടുക്കാൻ ആളുണ്ടതുകൊണ്ടാണല്ലോ ഇവർ കോടികൾ ചോദിക്കുന്നത്. പിന്നെ ഇതൊന്നും ശാശ്വതമല്ല. ഡിമാൻഡ് ഉള്ള സമയത്തേ ശമ്പളം ചോദിക്കാൻ പറ്റൂ. ഏതും സമയത്തും ഫീൽഡ് ഔട്ട് ആയി പോകാൻ സാധ്യതയുള്ള മേഖലയാണ് സിനിമ. ഹിന്ദിയിലും തമിഴിലുമൊക്കെ ചെയ്യുന്നതുപോലെ നിർമാതാവിനൊപ്പം ആ പ്രോജക്ടിൽ ഒരു നിർമാണ പങ്കാളിയായി താരങ്ങളും ചേരുക. പ്രതിഫലത്തിലെ തുക ആ സിനിമയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും എടുക്കാമല്ലോ? ഹിന്ദിയിൽ ആമിര്‍ ഖാനൊക്കെ ഇത് പരീക്ഷിച്ചു വിജയിച്ച ആളാണ്. തമിഴിൽ ധനുഷ്, സൂര്യ പോലുള്ളവരും ഇതേപാതയാണ് പിന്തുടരുന്നത്.

സിനിമകൾ കുറയട്ടെ, ഇൻഡസ്ട്രി വളരട്ടെ

നമുക്ക് ആകെ ഒരു വർഷത്തിൽ 52 ആഴ്ച ആണുളളത്. 160 സിനിമ വച്ച് നോക്കിയാൽ ഒരാഴ്ച മൂന്ന് സിനിമകൾ ഇറങ്ങണം. കേരളത്തിൽ മൂന്ന് തിയറ്ററുകൾ ഒന്നിച്ചുള്ള സ്ഥലങ്ങൾ വളരെ കുറവാണ്. ടൗണുകളിലെ കാര്യമല്ല പറയുന്നത്. അത് കൂടാതെ ആ ആഴ്ചകളിൽ തമിഴ് ഹിന്ദി, മൊഴിമാറ്റ സിനിമകളും റിലീസ് കാണും. കണക്ക് നോക്കി കഴിഞ്ഞാൽ ഓരോ ആഴ്ചയും ആറ് സിനിമകളാണ് കേരളത്തിൽ റിലീസിനെത്തുന്നത്. ഈ ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും മൂന്ന് ദിവസം കഴിയുമ്പോൾ പുറത്താകുകയും ചെയ്യും.

കോവിഡ് കൊണ്ട് ഉണ്ടാകാവുന്ന ഒരു ഗുണം പറയാം. കേരളത്തിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണം കുറയും. ഒരു വർഷം തൊണ്ണൂറ് സിനിമകളാണ് റിലീസിനെത്തുന്നതെങ്കിൽ വലിയ മാറ്റമാകും നമ്മുടെ ഇൻഡസ്ട്രിക്ക് ഉണ്ടാകുക. തിയറ്ററുകളിൽ കൂടുതൽ ദിവസം ഓടും. സിനിമയ്ക്കു കലക്‌ഷനും ഉണ്ടാകും.

സിനിമകൾ കുറയും എന്നു പറയാൻ കാരണമുണ്ട്. ഇന്ന് മലയാളസിനിമയിലേയ്ക്കു വരുന്ന ഫണ്ടുകളിൽ പകുതിയലധികം എൻആർഐ ആണ്. കോവിഡ് പ്രതിസന്ധി വന്നതോടെ അത് നിലയ്ക്കും. അഡ്വാൻസ് കൊടുത്ത സിനിമകൾ പോലും വേണ്ടെന്നു വയ്ക്കേണ്ട അവസ്ഥ വരും. അങ്ങനെ വരുമ്പോൾ മുതിർന്ന നിർമാതക്കളൊക്കെ മലയാളത്തിൽ വീണ്ടും സജീവമാകും. ചില കോക്കസുകൾ മൂലം നിർമാണരംഗത്തുനിന്നും മാറിനിൽക്കുന്ന നിരവധിപേരെ എനിക്ക് അറിയാം.

മലയാള സിനിമയിൽ ഓരോ കോക്കസുകൾ ഉണ്ട്. അവിടെ എത്തിപ്പെട്ട് സിനിമ ചെയ്യുക കുറച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ സിനിമ ചെയ്യാതെ മാറി നിൽക്കുന്നത്. ഒരു നല്ല പ്രോജക്ടുമായി ഇവരുടെ അടുത്ത് എത്തിയാൽ കഥ അല്ല ആദ്യം ചോദിക്കുന്നത് കോസ്റ്റ് എത്രയാണെന്നാണ്. നിലവിലെ സാഹചര്യത്തിൽ ബിഗ് ബജറ്റ് സിനിമകൾ ഒരുക്കുക പ്രായോഗികമല്ല. കാമ്പുള്ള കഥകളിൽ ചിലവ് കുറച്ച് സിനിമ ചെയ്യുകയായും മലയാളസിനിമയ്ക്ക് ഇനി ഗുണം ചെയ്യുക.

ഒടിടി പ്ലാറ്റ്ഫോം

മലയാള ഇൻഡസ്ട്രിയിൽ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒരു വിപ്ലവവും സൃഷ്ടിക്കാൻ പോകുന്നില്ല. ഇതൊരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തെ അവർ ചൂഷണം ചെയ്യുന്നു. അത്രമാത്രം. ഇന്ന് ഇപ്പോൾ ഇവർ വൻതുകയ്ക്ക് എടുക്കാമെന്ന് പറയുന്ന സിനിമകൾ തിയറ്റർ റിലീസ് നിശ്ചയിച്ച സിനിമകളാണ്. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ തിയറ്റുകൾ തുറക്കും. അങ്ങനെ വരുമ്പോൾ ഇവർ നിലപാട് മാറ്റും.

ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യണമെങ്കിൽ അതേ സ്വഭാവത്തിലുള്ള സിനിമകൾ ഒരുക്കുക. 50 ലക്ഷം അല്ലെങ്കിൽ ഒരുകോടിയിൽ ചിലവ് ചുരുക്കി ചിത്രമൊരുക്കിയാൽ മാത്രമാണ് ഒടിടി റിലീസിലൂടെ ലാഭമുണ്ടാക്കാൻ സാധിക്കൂ. ഇതിൽ വേറൊരു പ്രശ്നം കൂടി ഉണ്ട്. ഇങ്ങനെ എടുക്കുന്ന സിനിമകൾ ഉയർന്ന തുകയ്ക്കു മേടിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി തയ്യാറാകണം. അല്ലെങ്കിൽ വലിയ നഷ്ടമാകും നിർമാതാവിനു സംഭവിക്കുക.

അധിക ചിലവുകൾ; ആളെ കുറയ്ക്കുക; നോ ഫ്ലക്സ്

മലയാള സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ ഇന്നുളളത് 130 ഓളം ആളുകളാണ്. അവിടെയും നമുക്ക് എണ്ണം കുറയ്ക്കാം. ശരാശരി ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് കൂടി വന്നാൽ 80 ആളുകളുടെ ആവശ്യം മാത്രമാണ് ഉള്ളത്. എന്തിനാണ് ലക്ഷങ്ങൾ മുടക്കിയുളള ഫ്ലക്സുകൾ. അതിന്റെ കാലം കഴിഞ്ഞു. ബസിലോ കാറിലോ യാത്ര ചെയ്യുന്ന ആരെങ്കിലും ഇപ്പോൾ പുറത്തെ കാഴ്ചകൾ നോക്കി യാത്ര ചെയ്യാറുണ്ടോ? അവരെല്ലാം ഫോണുകളിലായിരിക്കും. ഏകദേശം 60–90 ലക്ഷം രൂപയാണ് ഫ്ലക്സ് ബോർഡുകൾക്കും മറ്റുമായി നിർമാതാക്കൾ ചിലവാക്കുന്നത്.

ഫ്ലക്സ് പരസ്യങ്ങൾ പൂർണമായും നിർത്തിയാൽ 30 ശതമാനം കോസ്റ്റ് കുറക്കാൻ കഴിയും. മാത്രമല്ല പഴയ രീതിയിൽ വാരി വലിച്ച് പോസ്റ്റർ ഒട്ടിക്കേണ്ട കാര്യവുമില്ല. ചെറിയൊരു തുക ഓൺലൈനിൽ മുടക്കുക. അവിടെയാണ് ഇനി മാർക്കറ്റിങ് ചെയ്യേണ്ടത്.

കോവിഡിനു ശേഷം തിയറ്ററുകൾക്ക് എന്തുസംഭവിക്കും?

തിയറ്ററുകള്‍ക്ക് ഇപ്പോൾ താൽക്കാലിക ഭീഷണി മാത്രമാണ് നിലനിൽക്കുന്നത്. നമ്മുടെ നാട്ടിൽ ക്രിക്കറ്റ് വന്നാലോ ഫുട്ബോൾ വന്നാലോ ഗ്രൗണ്ടിൽ പോയി നേരിട്ട് മത്സരം കാണുന്നവർ എത്രപേരുണ്ട്. ടിവി പോലുളള വലിയ സ്ക്രീനുകളിൽ കളി ആസ്വദിക്കുന്നവരല്ലേ നമ്മൾ. സിനിമയും തിയറ്ററിൽ നിന്നു തന്നെ കണ്ട് ആസ്വദിക്കേണ്ട വിനോദോപാദിയാണ്.

ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ കാണുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്നിരുന്നാലും തിയറ്റർ ആസ്വാദനം വേറൊരനുഭവം തന്നെയാണ്. മാത്രമല്ല കേരളത്തിലെ തിയറ്റുകളെല്ലാം ഇപ്പോൾ സാങ്കേതികപരമായും മികവു പുലർത്താൻ ശ്രമിക്കുന്നുണ്ട്.

ബിഗ് ബജറ്റ് സിനിമകൾ

ബിഗ് ബജറ്റ് സിനിമകളല്ല നമുക്ക് ആവശ്യം. കഴിഞ്ഞ വർഷങ്ങളിലായി ഇറങ്ങിയ മലയാളസിനിമകൾ എടുത്തുനോക്കൂ. മൂന്നോ നാലോ സിനിമകള്‍ മാത്രമാകും ഇതിൽ വലിയ മുതൽമുടക്കിൽ വന്ന സിനിമകൾ. കൃത്യമായി പറഞ്ഞാൽ മൂന്ന് ശതമാനം കാണും ഈ ബിഗ് ബജറ്റ് സിനിമകൾ.

മലയാളത്തിൽ ഒരു ബിഗ് ബജറ്റ് സിനിമ ഉണ്ടാക്കി ഒരിക്കലും തമിഴ് , ഹിന്ദി, തെലുങ്ക് മാർക്കറ്റുകളോട് കിടപിടിക്കാൻ പറ്റില്ല. വിജയ്‍യുടെയും രജനീകാന്തിന്റെയും ശമ്പളം പോലും ഇപ്പോള്‍ നൂറുകോടിയാണ്. ഇന്ത്യയുടെ ഒരു ബിഗ് ബജറ്റ് സിനിമ (ഏകദേശം 600 കോടി) എന്നത് മലയാള സിനിമയിലെ ഒരു വർഷത്തെ ബജറ്റ് ആണ്.

പരീക്ഷിക്കുന്നവർ പരീക്ഷിക്കട്ടെ. മരക്കാറും ലൂസിഫറും പോലുള്ള സിനിമകൾ തീർച്ചയായും ഇൻഡസ്ട്രിക്ക് ഗുണമാണ്. പക്ഷേ അത്തരം സിനിമകൾക്ക് പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ട്. ലൂസിഫറിന്റെ കഥ മൂന്ന് നാല് വർഷം മനസ്സിൽ കൊണ്ടുനടന്ന് ഓരോ ഷോട്ടും അളന്ന് കുറിച്ച് ചെയ്തതുകൊണ്ടാണ് ആ ചിത്രം അത്രയും വിജയിക്കാൻ കാരണമായത്. അത് പൃഥ്വിയുടെ കഴിവുകൊണ്ടാണ്. മരക്കാറാകട്ടെ പ്രിയന്റെയും ലാലിന്റെയും സ്വപ്നപദ്ധതിയും.

കാമ്പുള്ള സിനിമകൾ വരട്ടെ

മുംബൈയിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിക്കു പോകുമ്പോൾ അവിടെയുള്ള അംഗങ്ങൾ എന്നെ കാണുമ്പോൾ ഓടിവരും. റീമേക്ക് ചെയ്യാൻ പറ്റുന്ന മലയാള സിനിമ ഉണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. അതും ആക്‌ഷൻ സിനിമകളല്ല, നല്ല കഥകൾ പറയുന്ന സിനിമകൾ. അവരെപ്പോലെ തന്നെ കഥയും കാമ്പുമുള്ള സിനിമകളാണ് മലയാളസിനിമയ്ക്കും ആവശ്യം.