ന്യൂഡല്‍ഹി: ഒളിംപിക് അത്‌ലറ്റിക്‌സില്‍ ആദ്യമായി ഇന്ത്യയിലേക്ക് സ്വര്‍ണമെത്തിച്ചുവെന്ന ഖ്യാതിയോടെയാണ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം. സൈനികനാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ഈ ഇരുപത്തിമൂന്നുകാരന്‍. 87.58 ദൂരത്തേക്ക് ജാവലിന്‍ ത്രോയെറിഞ്ഞാണ് നീരജ് ചോപ്രയുടെ നേട്ടം.

ഇന്ത്യന്‍ ആര്‍മിയുടെ 4 രജ്പുതാന റൈഫിള്‍സില്‍ സബീദാറാണ് നീരജ് ചോപ്ര. ഛണ്ഡീഗഢ് ഡി.എ.വി കോളജ് ബിരുദധാരി.

ഹരിയാനയില്‍ നിന്നുള്ള കര്‍ഷകന്റെ മകനാണ് നീരജ് ചോപ്ര. മെഡല്‍ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ഹരിയാന സര്‍ക്കാര്‍ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ചരിത്രം സൃഷ്ടിച്ചിരുന്നു നീരജ് ചോപ്ര. ഈ രണ്ട് ഗെയിംസുകളിലും ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു നീരജ്.