ഇക്കഴിഞ്ഞ ഏപ്രിലില്‍ അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതനുസരിച്ച്, കഴിഞ്ഞ ജനുവരി മുതല്‍ രാജ്യത്ത് 14 സ്ത്രീകള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കേവലം നാലു മാസത്തെ കണക്കാണിത്. ഈ കൊല്ലപ്പെട്ടവരില്‍ ഏറെക്കുറേ എല്ലാവരും തന്നെ തൊഴില്‍ എടുക്കുന്നവരാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകര്‍, വാക്‌സിനേഷന്‍ ഉദ്യാഗസ്ഥകള്‍, പോലീസ് ഉദ്യാഗസ്ഥകള്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. അതുപോലെ തന്നെ ആക്രമണങ്ങള്‍ക്ക് പിന്നിലെ ഇരുണ്ട കാരണവും സ്പഷ്ടമാണ്. ദോഹയില്‍, അട്ടിമറിക്കപ്പെട്ട അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മില്‍ ‘സമാധാന ചര്‍ച്ചകള്‍’ നടക്കുകയാണിപ്പോള്‍. തിങ്കളാഴ്ച, ക്യാമ്ബ് ഡേവിഡില്‍ നിന്നും യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ അഫ്ഗാന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങളായി അമേരിക്ക അകറ്റി നിര്‍ത്തിയ ഭീകരവാദ സംഘടനയാണ് ഇപ്പോള്‍ നൊടിയിട നേരം കൊണ്ട് അഫ്ഗാന്‍ കൈയടക്കിയിരിക്കുന്നത്. അതേസമയം, ഭീകരര്‍ക്കെതിരെ അഫ്ഗാന്‍ സൈന്യമോ, ഭരണകൂടമോ ഒരു വെടിയുതിര്‍ത്തു പോലും പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചില്ല എന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. രണ്ട് പതിറ്റാണ്ടോളം അമേരിക്ക, അഫ്ഗാന് നല്‍കിയ പിന്തുണകളെല്ലാം പാഴാക്കുന്ന പ്രതികരണമാണ് അഫ്ഗാന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബൈഡന്‍ വിമര്‍ശിക്കുന്നു. രണ്ട് പതിറ്റാണ്ട് കാലം അമേരിക്ക, അഫ്ഗാനിസ്ഥാനില്‍ ആയുധങ്ങളും പരിശീലനങ്ങളും വിദ്യാഭ്യാസവും അവസരങ്ങളും നല്‍കി പിന്തുണയേകിയിരുന്നു. ഇവയെല്ലാം നിരര്‍ത്ഥകമാക്കി കൊണ്ട് അധികാരകേന്ദ്രങ്ങള്‍ താലിബാനെതിരെ പോരാടാന്‍ വിസമ്മതിക്കുകയായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ചോദ്യം എന്തു കൊണ്ടാണ് അഫ്ഗാന്‍ സേന — പ്രത്യേകിച്ച് തടുക്കാന്‍ ശേഷിയുള്ള പുരുഷന്‍മാര്‍ — ഒട്ടുംതന്നെ പോരാടാന്‍ ശ്രമിച്ചില്ല എന്നതാണ്.
ലോക മനസാക്ഷിയെ തന്നെ മുറിവേല്‍പ്പിച്ച ഒരു വീഡിയോ ദൃശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കാണുന്നുണ്ട്. നറുകണക്കിന് വരുന്ന അഫ്ഗാന്‍ പൗരന്മാര്‍, കാബൂള്‍ എയര്‍പോര്‍ട്ടില്‍, ലഭ്യമാകുന്ന ഏത് കൊമേഴ്ഷ്യല്‍ എയര്‍ലൈനിലും കയറിപ്പറ്റാന്‍ ശ്രമിക്കുന്ന കൂട്ടപ്പലായനത്തിന്റെ ദൃശ്യങ്ങള്‍. അമേരിക്കയുടെ സൈനിക ഗതാഗത എയര്‍ക്രാഫ്റ്റിന് പിന്നാലെ ഓടുന്ന ജനങ്ങളുടെ ചിത്രത്തില്‍ വേറൊരു പശ്ചാത്തല വിവരണം കൂടി ഒളിഞ്ഞു കിടപ്പുണ്ട്; അവര്‍ പുരുഷന്മാര്‍ മാത്രമായിരുന്നു. അതിന് പിന്നില്‍ രണ്ട് സാധ്യതകള്‍ മാത്രമാണ് കാണുന്നത്. അഫ്ഗാന്‍ പുരുഷന്മാര്‍ തങ്ങളുടെ സ്ത്രീജനങ്ങളെ പിന്നില്‍ ഉപേക്ഷിച്ച് ഒറ്റയ്ക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നു, അല്ലങ്കില്‍ ധീരരായ അമ്മമാരും, ഭാര്യമാരും, സഹോദരിമാരും അടങ്ങുന്ന അഫ്ഗാന്‍ സ്ത്രീകള്‍ താലിബാനികള്‍ എന്ന കിരാതന്മാരെ നേരിടേണ്ടി വരുമ്ബോള്‍ അവരെ കാത്തിരിക്കുന്ന സുനിശ്ചിതമായ മരണത്തില്‍ നിന്നും രക്ഷപെടാന്‍ തങ്ങളുടെ പുരുഷന്മാരോട് പറഞ്ഞിരിക്കും.
ഈ ആഴ്ച കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ അരങ്ങേറിയ കൂട്ടപ്പലായനത്തിന്റെ ദൃശ്യങ്ങളിലെ സ്ത്രീകളുടെ അഭാവം എനിക്ക് നല്‍കിയത്, അവരുടെ നിശ്ശബ്ദതയുടെയും പോരാട്ടത്തിന്റെയും സഹിഷ്ണുതയുടെയും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന നീണ്ട കഥയുടെ മുന്നറിയിപ്പാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. അതേസമയം, അവരുടെ നിര്‍ഭാഗ്യത്തിന് കാരണം പൂര്‍ണ്ണമായും ഇസ്ലാമിക മത തത്വങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. കാരണം, അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന ഗോത്ര നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും, സ്ത്രീകളുടെയീ ദുരവസ്ഥയില്‍ പങ്കുണ്ട്. അവ ഇസ്ലാമിക നിയമങ്ങള്‍ക്കും മതേതര നിയമങ്ങള്‍ക്കും മീതെ മുന്‍ഗണനയേന്താറുണ്ട്. ഇവയെല്ലാം കൂടി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം പരമ്ബരാഗതമായി ആഘാതങ്ങള്‍ നേരിടാന്‍ വിധിക്കപ്പെട്ടതാക്കി മാറ്റുകയായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പു അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഇടപെടല്‍ അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാബൂളിലെയും മറ്റ് നാഗരിക കേന്ദ്രങ്ങളിലെയും സ്ത്രീകളും കുട്ടികളും, അമേരിക്കയുടെ ഇടപെടല്‍ മൂലം ഉരുത്തിരിഞ്ഞ സ്വാതന്ത്ര്യവും, വിദ്യാഭ്യാസവും, തൊഴിലും, തേടി പുറംലോകത്തേക്ക് എത്തിയിരുന്നു. അപ്പോഴും ഗ്രാമീണ മേഖലകളിലുള്ള അഫ്ഗാനികള്‍ ഈ മാറ്റം പൂര്‍ണമനസ്സോടെ ആയിരുന്നില്ല അംഗീകരിച്ചത്. സ്ത്രീകള്‍ക്ക് പിന്നെയും തങ്ങളുടെ സ്വാതന്ത്ര്യത്തിനായി അതികഠിനമായി തന്നെ പോരാടേണ്ടി വന്നു. അതിനാല്‍ തന്നെ, താലിബാന്റെ അതിവേഗ വിജയത്തിനായുള്ള തീഷ്ണ സൈനികപ്രവര്‍ത്തനങ്ങളുടെയും, അമേരിക്കയുടെ പിന്തുണയോട് കൂടിയുള്ള അടിസ്ഥാന കാര്യങ്ങളുടെയും തകര്‍ച്ചയില്‍, ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്ന അഫ്ഗാന്‍ ജനത സ്ത്രീകളുടേതാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റവും അതിന് പിന്നാലെയുണ്ടായ താലിബാന്‍ ആക്രമണവുമെല്ലാം വളരെ പെട്ടന്നായിരുന്നു. എന്നാല്‍ താലിബാന്‍ അനുയായികള്‍ അഫ്ഗാനിസ്ഥാനിലെ അധികാരത്തിനായുള്ള പോരാട്ടം സുശക്തമാക്കുന്നത് മുന്‍പ് അഫ്ഗാന്റെ സായുധസേന രാജ്യസുരക്ഷാ പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങി എന്നത് ലോകത്തെ തന്നെ ഞെട്ടിച്ച കാര്യമാണ്, പ്രത്യേകിച്ച് അഫ്ഗാന്റെയും അമേരിക്കയുടെയും നടപടികള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കൈയടക്കിയതിന്റെ അടുത്ത ദിവസം ബൈഡന്‍ പറഞ്ഞത് ഇങ്ങനെയാണ്, ‘സത്യം എന്തെന്നാല്‍: ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇത് ചുരുളഴിഞ്ഞു. അപ്പോള്‍ എന്താണ് സംഭവിച്ചത്?’. താലിബാന്റെ ആക്രമണം ഉണ്ടായപ്പോള്‍, അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ നേതാക്കന്മാര്‍ തങ്ങളുടെ ജനതയെ പിന്നിലുപേക്ഷിച്ച് രാജ്യത്ത് നിന്നും ഓടി രക്ഷപെട്ടു. താലിബാനെതിരെ പോരാടാന്‍ പോലും മെനക്കെടാതെ അഫ്ഗാനിസ്ഥാന്റെ സായുധസേന ആയുധം താഴെവെച്ച് കീഴടങ്ങി. ഏതൊരു ദേശീയ പോരാട്ട ശക്തിയെ സംബന്ധിച്ചതാണങ്കിലും ഇത് തീര്‍ത്തും അപമാനകരമായ ഒരു കുറ്റപത്രമാണ്.
അഫ്ഗാനിസ്ഥാനിലെ ചിത്രം തീര്‍ച്ചയായും അത്ര ലളിതമാണന്ന് കരുതാന്‍ കഴിയില്ല. താലിബാനെതിരെ അഫ്ഗാന്‍ സൈന്യം ചെറുത്ത് നില്‍പ്പിനായി ഒരു വിരല്‍ പോലുമനക്കിയില്ല എന്ന് പറയുന്നത് ചരിത്രപരമായ വഞ്ചനയാകും. കാരണം 70,000ത്തോളം വരുന്ന അഫ്ഗാന്‍ പോലീസ് ഉദ്യാഗസ്ഥരും സൈനികരും ഇതിനോടകം താലിബാനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. താലിബാന്‍ ആക്രമണത്തിന് ഒപ്പം തന്നെ, അഴിമതി നിറഞ്ഞ തെറ്റായ നിയമനങ്ങളും, ശരിയായ ഭക്ഷണത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയും ദൗലഭ്യവും അവരെ വലച്ചിരുന്നു. 2021 മെയ് 1ന് ശേഷം തുടങ്ങിയ താലിബാന്റെ ആക്രമണങ്ങളിലെ ചെറുത്തു നില്‍പ്പിന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍, അമേരിക്ക പരിശീലനത്തിനായി മാത്രം വകയിരുത്തിയ 89 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്നിട്ട് കൂടി താലിബാന്‍ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ തന്നെ അവര്‍ തകര്‍ന്നു പോയി എന്നതാണ്. കൂടാതെ അവസാന 10 ദിവസങ്ങളില്‍ അവര്‍ പൂര്‍ണ്ണമായി തന്നെ പരാജയം സമ്മതിച്ച് മാറി നില്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജലാലാബാദില്‍ വെച്ച് ഒരു പോലീസുകാരി കൊല്ലപ്പെട്ടിരുന്നു. പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്നത് താലിബുകളാണ്. ആ സാഹചര്യത്തില്‍ 2024-ഓടുകൂടി സുരക്ഷാ സേനകളിലെ സ്ത്രീകളുടെ സാന്നിദ്ധ്യം 4000ത്തില്‍ നിന്നും 10000ത്തിലേക്ക് ഉയര്‍ത്തുമെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും സമീപ ഭാവിയിലെങ്ങും അത്തരത്തിലൊരു മുന്നേറ്റം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാലും, അത് കൗതുകകരമായ ഒരു ‘അതിനെന്ത്’ ചോദ്യം ഉയര്‍ത്തിയിരുന്നു എന്നതാണ്. അഫ്ഗാനിസ്ഥാന്റെ സായുധ സേനകളിലേക്കുള്ള പരിശീലനങ്ങളില്‍ അമേരിക്ക കൂടുതല്‍ സ്ത്രീകളെ (അല്ലങ്കില്‍ അവരെ മാത്രം!) വിന്യസിച്ചിരുന്നെങ്കില്‍, താലിബാന് ഇത്രവേഗം അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിക്കാന്‍ സാധിക്കുമായിരുന്നോ?പണ്ട്, അഫ്ഗാനിസ്ഥാനിലെ വൈദേശിക ശക്തികള്‍, സുരക്ഷാസേനയുടെ 10 ശതമാനത്തിലേക്ക് സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്‍പ്രകാരം, വലിയ രീതിയില്‍ തന്നെ നിയമന പരസ്യ ക്യാമ്ബെയ്‌നുകള്‍ നടക്കുകയും ചെയ്തു. എന്നാല്‍ 2015-ഓടുകൂടി പത്തു ശതമാനമെന്ന ലക്ഷ്യം പകുതിയിലേക്ക് കുറയുകയാണുണ്ടായത്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ പ്രത്യേക ഇന്‍സ്‌പെക്ടര്‍ ജനറല്‍ 2021 ജനുവരിയില്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടു. അതിന്‍പ്രകാരം, 2020ല്‍ അഫ്ഗാന്‍ പോലീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണം, മൊത്തം സേനയുടെ 3.25 ശതമാനം മാത്രമാണ്. അതുപോലെ തന്നെ, അഫ്ഗാന്‍ സൈന്യത്തില്‍ യൂണിഫോം ധരിച്ച സ്ത്രീകളുടെ എണ്ണവും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരുപാടു സ്ത്രീകള്‍ സൈനിക സേനകളുടെ ഭാഗമാകുന്നത് സ്വപ്നം കണ്ടവരാണ്. എന്നാല്‍ പതിയെ പതിയെ ആ സ്വപ്നം നടപ്പില്‍ വരുന്നത്, പറയുന്നത് പോലെ അത്ര എളുപ്പമല്ലായെന്ന് അവര്‍ തിരിച്ചറിഞ്ഞു. കൂടാതെ 2017 മുതല്‍, അഫ്ഗാനിസ്ഥാനിലെ സായുധസേനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണം ശരിക്കും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അവിടെ ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിന് കൈമാറ്റം ചെയ്തു കിട്ടിയ —വിശാലമായ പ്രശ്‌നങ്ങളായ അഴിമതിയ്ക്കും മോശം നേതൃത്വത്തിനുമപ്പുറം— സ്ത്രീകളെ തങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായി പോരാടാന്‍ പ്രേരിപ്പിക്കുന്ന മറ്റെന്തോ ഒന്ന് തീര്‍ച്ചയായുമുണ്ട്.
അഫ്ഗാനിസ്ഥാന്റെ മണ്ണില്‍, വരാന്‍ പോകുന്ന ദിനങ്ങളില്‍ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ആഗോളതലത്തില്‍ തന്നെ ആശങ്കയുയര്‍ന്നു കഴിഞ്ഞു. നിലവില്‍ താലിബാന്‍ നേതൃത്വം തങ്ങളുടെ ‘മിതവാദി’ മുഖമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അവരുടെ ഇപ്പോഴത്തെ നിലപാടനുസരിച്ച് അവരുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ‘സ്ഥാനം’ നല്‍കുമെന്നാണ് അറിയിപ്പ് — അതും ഖുറാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ തങ്ങളുടെ മേലാണന്ന ബോധ്യം ഉള്ളത് കൊണ്ടാണ് താലിബാന്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതേസമയം, അവരുടെ സമാധാന പ്രഖ്യാപനങ്ങള്‍ സംശയദൃഷ്ടിയോടെ കാണാന്‍ ആവശ്യത്തിലധികം കാരണങ്ങളുണ്ട്. കാബൂളിന് പുറത്തുള്ള പ്രദേശങ്ങളില്‍ താലിബാന്‍ അനുയായികള്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നത് അവര്‍ പ്രഖ്യാപിച്ചിരിക്കുന്ന ‘സ്ഥാന’ത്തെക്കുറിച്ച് വളരെ വ്യത്യസ്തമായെരു ആശയമാണ് നല്‍കുന്നത്.



