ന്യൂഡല്‍ഹി: പന്ത്രണ്ടു വയസുമുതലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനിയുടേതാണ് ഈ സൂചി രഹിത കൊവിഡ് വാക്സിന്‍.ജറ്റ് ഇന്‍ജക്ടര്‍ ഉപയോഗിച്ച്‌ അമര്‍ത്തി ചര്‍മ്മത്തോട് ചേര്‍ന്നുള്ള ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന മരുന്നാണിത്. സ്മാള്‍ പോക്സിനെതിരെ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കുട്ടികള്‍ക്ക് എടുത്തിരുന്ന അച്ചുകുത്ത് സംവിധാനം തന്നെയാണിത്.

മൂന്നു ഡോസ് വേണ്ടിവരും.രണ്ടു ഡോസുള്ള വാക്സിനും കമ്ബനി നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമായ വാക്സിനാണെന്ന് കമ്പനി അവകാശപ്പെടുന്നു. അനുമതി കിട്ടിയാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകളുടെ എണ്ണം അഞ്ചാവും.

കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി,ഒറ്റ ഡോസ് മാത്രമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് മറ്റ് വാക്സിനുകള്‍. കൊവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡി.എന്‍.എ വാക്സിനും ഇതായിരിക്കും. ഡി.എന്‍.എ അധിഷ്ഠിതമായതിനെ മൂന്നാം തലമുറ വാക്സിനെന്നാണ് വിശേഷിപ്പിക്കുന്നത്. വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ പ്ലാസ്മിഡ് എന്ന പകര്‍പ്പെടുക്കാത്തതരം ഡി.എന്‍.എ. തന്മാത്രയാണ് ഉപയോഗിക്കുന്നത്.

സൂചിക്ക് പകരം ജെറ്റ് ഇഞ്ചക്ടര്‍

മൂന്ന് ഡോസ്:28 ദിവസത്തിനുശേഷം രണ്ടാം ഡോസ്, 56 ദിവസത്തിനുശേഷം മൂന്നാം ഡോസ്
ജെറ്റ് ഇഞ്ചക്ടര്‍ ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിച്ച്‌ ചര്‍മത്തോട് ചേര്‍ന്നുള്ള കോശങ്ങളിലേക്ക് വാക്സിന്‍ കടത്തിവിടുന്നു
സൂചി ഉപയോഗിച്ച്‌ വാക്സിന്‍ നല്‍കുമ്പോള്‍ കൈകള്‍ക്കുണ്ടാകുന്ന വേദന ഒഴിവാകും.പാര്‍ശ്വഫലങ്ങള്‍ കുറയും
1960കളില്‍ സ്‌മോള്‍ പോക്സ് വാക്സിനേഷന് ഈ സങ്കേതം ഉപയോഗിച്ചിരുന്നു.
മറ്റു വാക്സിനുകളെപ്പോലെ താപനില പ്രശ്നമല്ല. 2 – 8 സെന്റി ഗ്രേഡില്‍ സൂക്ഷിക്കാം
10 മുതല്‍ 20 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
വില പുറത്തുവിട്ടിട്ടില്ല.