കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള അടിയന്തരയാത്രക്കാരെ തടയരുതെന്ന് കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് എസ്.ഒ.പി. പ്രകാരം രോഗികളുടെ വാഹനം തടയാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങളില്‍ എത്തിയാല്‍ മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണം. സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു.

ജോലിക്കും വിദ്യാഭ്യാസത്തിനുമായി കര്‍ണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുത്. അവരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നിയന്ത്രണം കര്‍ശനമാക്കിയതെന്നു കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി പരി​ഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.