താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിന് മുമ്പില്‍ രാവിലെ മുതലേ വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങളാണ് നടന്നത്. വൻ പോലീസ് സന്നാഹത്തെയാണ് ഒബ്‌സര്‍വേഷന്‍ ഹോമിന് മുന്നിൽ വിന്യസിച്ചിരിക്കുന്നത്.
ആദ്യം പ്രതിഷേധവുമായെത്തിയത് കെ. എസ്.യുവാണ്. പ്രവർത്തകരെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യൂ ജില്ലാ പ്രസിഡന്‍റ് വി.ടി സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം അര്‍ജുന്‍ പൂനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന്‍ പീറ്റര്‍, ഫിലിപ്പ് ജോണ്‍,ശേഷ ഗോപന്‍, നൂര്‍ നിഹാദ്, ജോര്‍ജ് കെ ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ എം. എസ്. എഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചപ്പോൾ ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിലിരുന്ന് പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ ഹാജരാക്കിയ അഞ്ചുവിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ്‌ചെയ്തു. മുഴുവന്‍പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്‌കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം തിരികേ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഹാജരാവണമെന്നാണ് നിർദേശം.



