തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു പേരായിരുന്നു കെ കെ ശൈലജ. എന്നാല്‍, പിണറായിയുടെ രണ്ടാം എഡിഷണില്‍ ശൈലജയെ പാര്‍ടി വിപ്പായി സി പി എം തിരഞ്ഞെടുത്തു. ഗൗരിയമ്മയുടെ ചരിത്രമാവര്‍ത്തിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രതിച്ഛായുണ്ടായിരുന്ന ഷൈലജയെ മാറ്റി നിര്‍ത്തിയത് രാഷ്ട്രീയ ഭേദമന്യേ ഏവരേയും അമ്ബരപ്പിച്ചു. എല്ലാവരും പുതുമുഖങ്ങള്‍ മതിയെന്ന പിണറായിയുടെ തീരുമാനം ശൈലജയ്ക്കും ബാധകമാണെന്ന് പാര്‍ട്ടി നിരീക്ഷിച്ചു.
ശൈലജയുടെ പേര് വെട്ടി പകരം എത്തുന്ന പുതുമുഖം ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ആര്‍ ബിന്ദുവാണ്. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. തൃശൂരിലെ കോര്‍പ്പറേഷന്‍ മേയറായിരുന്നു ബിന്ദു മുമ്ബ്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസാണ് മന്ത്രിപദം കിട്ടുന്ന മറ്റൊരു ബന്ധു. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാണ് റിയാസ്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗവും. തലശ്ശേരിയില്‍ നിന്ന് ജയിച്ച ഷംസീറിനെയും കാനത്തില്‍ ജമീലയെയും റിയാസിനു വേണ്ടി പാര്‍ട്ടി കണ്ടില്ലെന്ന് നടിച്ചുവെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സിപിഎം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ്. 99 സീറ്റുമായി അധികാരത്തില്‍ വീണ്ടും എത്തിയ സിപിഎമ്മിന്റെ വിജയ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് ശൈലജയെ ഒഴിവാക്കുന്ന തീരുമാനം.
കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞതുമായി ശൈലജയുടെ ഇപ്പോഴത്തെ സ്ഥാനത്തെ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഗൗരിയമ്മയ്ക്ക് വാക്ക് കൊണ്ട് മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞതിനു ശേഷം പിന്നീട് അവരെ വെട്ടി മത്സരിക്കുകപോലും ചെയ്യാത്തവരെ മുഖ്യമന്ത്രി കസേരയില്‍ അവരോധിച്ച പാരമ്ബര്യം ഉള്ള പാര്‍ട്ടിയാണ് സിപിഎം എന്നും അവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നുമുള്ള ആരോപണം ശക്തമാകുന്നു.
ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. നിപ, കോവിഡി തുടങ്ങിയ മഹാമാരികളെ നേരിട്ട ഷൈലജയുടെ ശൈലി വലിയ ചര്‍ച്ചയായിരുന്നു. ശൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു.