ബംഗളൂരു: സ്ത്രീകളുടെ ശിരോവസ്ത്രം ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ജനതാദൾ (എസ്). സർക്കാർ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനത്താലാണെന്ന കർണാടക സർക്കാർ വാദത്തോട് പ്രതികരിക്കുകയായിരുന്നു പാർട്ടി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്വാധീനത്താലാണ് വിദ്യാർഥികൾ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയതെന്നായിരുന്നു സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് ജനതാദൾ സെക്കുലർ രംഗത്തുവന്നത്.
ഇന്ദിരാ ഗാന്ധി സാരിയുടെ തുമ്പ് തലയിലൂടെ ഇട്ടിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയും ഇത്തരത്തിൽ സാരി ഉപയോഗിക്കുന്നു. ഇതെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണോ? രാജസ്ഥാനിൽ സ്ത്രീകളും തലയിൽ സാരിയിടുന്നു. അവരെ മുസ്ലിംകളായി പ്രഖ്യാപിക്കുമോ? ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണ് ശിരോവസ്ത്രമെന്നും മുതിർന്ന നേതാവ് സി.എം ഇബ്രാഹിം പറഞ്ഞു.



